അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്‍റെ ഉദ്ഘാടന വേദിയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഗോള്‍പോസ്റ്റ് പോലും സ്ഥാപിക്കാതെയാണ് സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറിയത്. അതേസമയം കിക്കോഫിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ടിക്കറ്റ് വില്‍പനയും മന്ദഗതിയിലാണ്.
ഒക്ടോബര്‍ ആറിന് ലോകകപ്പിന്‍റെ ആദ്യമല്‍സരം നടക്കേണ്ട ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറിയെങ്കിലും ഗോള്‍പോസ്റ്റുകള്‍ സ്ഥാപിക്കുന്ന പണികള്‍ പുരോഗമിക്കുന്നതേയുള്ളു. സ്റ്റേഡിയത്തിന്‍റെ പ്രതലവും ഒരുക്കിക്കഴിഞ്ഞില്ല. പുതിയ കസേരകള്‍ സ്ഥാപിക്കുന്ന പണികളും പൂര്‍ണമായി തീര്‍ന്നിട്ടില്ല. പഴയ കസേരകള്‍ പുതിയതാക്കാന്‍ ചായം പൂശുന്നു. സേറ്റേഡിയത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്ന ഡല്‍ഹിയുടെ ടിക്കറ്റ് വില്‍പന പരിതാപകരമാണ്. അമ്പത്തായ്യായിരം ഇരിപ്പിടമുള്ള ഡല്‍ഹിയിലെ മുപ്പത് ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റ് തീര്‍ന്നത്.
ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വില്‍പന മന്ദഗതിയിലായിപ്പോള്‍ സ്റ്റേഡിയത്തില്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു. എന്നാല്‍ ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല. അതേസമയം അണ്ടര്‍ 17 ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ ടൂര്‍ണമെന്‍റാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നതെന്ന് ലോകകപ്പ് ഡയറക്ടര്‍ സാവിയര്‍ സിപ്പി പറഞ്ഞു .മല്‍സരം കാണാന്‍ ഡല്‍ഹിയില്‍ ആളെത്തിയില്ലെങ്കില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ടിക്കറ്റ് സൗജന്യമായി നല്‍കാനാണ് കായിക മന്ത്രാലയത്തിന്‍റെ തീരുമാനം.