അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കായികമന്ത്രി എ.സി.മൊയ്തീന്‍ ട്രോഫി അനാവരണം ചെയ്തു. ഇന്ന് മുതൽ മൂന്നു ദിവസം ട്രോഫി കൊച്ചിയുടെ വിവിധഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും
ഉൽസവ സമാനമായ അന്തരീക്ഷത്തിലാണ് കേരളത്തിലെത്തിയ ലോകകപ്പ് ട്രോഫിക്ക് കൊച്ചിയിൽ വരവേൽപ് നൽകിയത്. കഥകളിയും പടയണിയും ഉള്‍പ്പെടെയുള്ള കേരളീയ കലാരൂപങ്ങൾ ചടങ്ങിന് നിറം പകർന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ ഫിഫ ആവശ്യപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും ഈ മാസം 25ന് സ്റ്റേഡിയം കൈമാറുമെന്നും കായികമന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു. ശനിയാഴ്ച അംബേദ്കർ സ്റ്റേഡിയത്തിലും ഞായറാഴ്ച ഫോർട്ട്കൊച്ചിയിലെ വാസ്കോ ഡി ഗാമ സ്ക്വയറിലും ട്രോഫിക്ക് വരവേൽപ്പ് നൽകും.