സിന്ധുവിന്റെ മറ്റൊരു സൂപ്പർ വിജയത്തിനായി പ്രാർഥനയോടെ ഇന്ത്യ വീണ്ടും. കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ഫൈനൽ പോരാട്ടം ഇന്നു നടക്കുമ്പോൾ സിന്ധുവിന്റെ എതിരാളി ജപ്പാന്റെ നൊസോമി ഒകുഹാര. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പിന്റെ തനിയാവർത്തനം. റിയോ ഒളിംപിക്സ് സെമിയിൽ സിന്ധു ഒകുഹാരയെ തോൽപിച്ചപ്പോൾ ലോകചാംപ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര തിരിച്ചടിച്ചു. നെടുങ്കൻ റാലിയുടെ തൂവൽക്കാറ്റുകൾ കണ്ട ഗ്ലാസ്ഗോയിലെ ഫൈനലിന്റെ സൗന്ദര്യലഹരി സോളിലും പ്രതീക്ഷിക്കുകയാണു ബാഡ്മിന്റൻ പ്രേമികൾ. മൽസരം രാവിലെ പതിനൊന്നിനു സ്റ്റാർ സ്പോർട്സിൽ തല്‍സമയം.
ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയർന്ന സീഡുകാർ ഏറ്റുമുട്ടുന്നതും ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്നതുമായ ചാംപ്യൻഷിപ്പാണു സൂപ്പർ സീരീസ്. ഒളിംപിക്സും ലോകചാംപ്യൻഷിപ്പും കഴിഞ്ഞാൽ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.
സെമിയിൽ സിന്ധുവിന്റെ വിജയം ആറാം സീഡ് ചൈനയുടെ ഹെ ബിങ്ജിയാവോയ്ക്കെതിരെ ആയിരുന്നു. മൂന്നു സെറ്റ് നീണ്ട കിടലൻ പോരാട്ടം ഒരു മണിക്കൂറും ആറുമിനിറ്റും നീണ്ടുനിന്നു. 21–10, 17–21, 21–16. ആദ്യ ഗെയിമിൽ സിന്ധു അനായാസമാണു മുന്നേറിയത്. ഒരുഘട്ടത്തിൽ 9–1 വരെ ലീഡ് നേടി. രണ്ടാം ഗെയിമിൽ തുടക്കംമുതൽ ഇരുവരും ഒരുപോലെ മുന്നേറി.
ഇടംകയ്യൻ എതിരാളിക്കെതിരെ സിന്ധു ഇടയ്ക്ക് അഞ്ചു പോയിന്റിന്റെ ലീഡ് വരെ നേടിയെങ്കിലും ബിങ്ജിയാവോ ശക്തമായി തിരിച്ചുവന്നു. വേഗമേറിയ റാലികളിലൂടെ കളി തിരിച്ചുപിടിക്കാൻ സിന്ധു ശ്രമിച്ചെങ്കിലും 15–15 ൽ ഒപ്പം പിടിച്ച ചൈനീസ് എതിരാളി പതിനേഴു പോയിന്റിൽ സിന്ധുവിനെ പിടിച്ചുനിർത്തി ഗെയിം നേടി.
ഹെ ബിങ്ജിയാവോയുമായി മുൻപ് എട്ടു തവണ കളിച്ചപ്പോൾ അഞ്ച് തവണയും തോറ്റ സിന്ധുവിന്റെ മികച്ച അറ്റാക്കിങ് ഗെയിമാണു സെമിയിൽ കണ്ടത്. കഴിഞ്ഞവർഷം ചൈന സൂപ്പർ സീരീസ് പ്രീമിയറും ഇന്ത്യ സൂപ്പർ സീരീസും സിന്ധു വിജയിച്ചിരുന്നു.
നൊസോമി ഒകുഹാര നാട്ടുകാരിയും രണ്ടാം സീഡുമായ അകാനെ യമഗുച്ചിയെ 21–17, 21–18 നു കീഴടക്കിയാണു ഫൈനലിൽ കടന്നത്. ഫോമിന്റെ നെറുകയിൽ നിൽക്കുന്ന രണ്ടു കളിക്കാരുടെ കലാശപ്പോരാട്ടം ബാഡ്മിന്റന്റെ സൗന്ദര്യലഹരി അലയടിക്കുന്നതാകുമെന്നാണു പ്രതീക്ഷ. ലോകചാംപ്യൻഷിപ്പിനു പകരമാകില്ല സൂപ്പർസീരീസെങ്കിലും ഇവിടെയൊരു വിജയം ഇന്ത്യയും സിന്ധുവും ഏറെ ആഗ്രഹിക്കുന്നുണ്ട്.