മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടരുന്നു. മലയാളി താരങ്ങൾ ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി മുന്നേറ്റം തുടരുകയാണ്. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ രൂപേഷ് കുമാര്‍ സനേവ തോമസ് സഖ്യം ഇന്നിറങ്ങും.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ബാഡ്മിന്റന്‍ പ്രേമികളെ തൃപ്തിപ്പെടുത്തും വിധമായിരുന്നു പ്രീക്വാര്‍ട്ടറില്‍ മലയാളി താരങ്ങളുടെ പോരാട്ടം. 40ല്‍ ഏറെ പ്രായമുള്ള പുരുഷന്മാരുടെ സിംഗിള്‍സില്‍ മലയാളി താരങ്ങളായ ജോയ് ആന്റണിയും കെ.എ. അനീഷും ക്വാർട്ടറിൽ കടന്നു. ബെൽജിയത്തിന്റെ ജൂസ്റ്റ് വാൻ ഡെൻ ബ്രാൻഡിനെയാണ് ജോയ് ആന്റണി തകര്‍ത്തത്. ഡെൻമാർക്കിന്റെ മോർട്ടൻ ആറുപിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് കെ.എ. അനീഷ് ക്വാര്‍ട്ടറില്‍ കടന്നത്. ഹോൾഡ് 55 വയസിനു മേലുള്ള പുരുഷന്മാരുടെ ഡബിൾസിൽ റോയ് ജോസഫ് ജോൺസൻ ഫ്രാൻസിസ് സഖ്യവും മികച്ച വിജയം നേടി. മുപ്പത്തിയഞ്ചു വയസിനു മുകളിലുള്ളവരുടെ ഡബിള്‍സിലാണ് ഇന്ത്യന്‍ പ്രതീക്ഷകളായ രൂപേഷ് കുമാര്‍ സനേവ തോമസ് സഖ്യം മല്‍സരിക്കുന്നത്. ചാംപ്യന്‍ഷിപ്പിലെ ഒന്നാം സീഡാണ് ഈ മലയാളി സഖ്യം. മലയാളിയായ വി.ദിജുവും ജെ.ബിഎസ്. വിദ്യാധറും അടങ്ങുന്ന സഖ്യവും ഇതേ ഇനത്തില്‍ മല്‍സരിക്കുന്നുണ്ട്. ശനിയാഴ്ചയാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുക. ഞായറാഴ്ചയാണ് ഫൈനല്‍. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പന്ത്രണ്ടു കോര്‍ട്ടുകളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഏഴുവരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്.