സ്പെയിനിന്‍റെ റഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ഫൈനലില്‍. സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍പോട്രോയെ തോല്‍പിച്ചു. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനെയാണ് 23ാം ഗ്രാന്‍സലാം ഫൈനലില്‍ നദാല്‍ നേരിടുക. വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ചൈനയുടെ ഷൂയി പെഗ് സഖ്യം സെമിയില്‍ പുറത്തായി.
നദാലിനെയും ഫെഡററെയും കീഴടക്കിയ 2009 യു.എസ് ഓപ്പണ്‍ ആവര്‍ത്തിക്കാന്‍ ഇത്തവണ ഡെല്‍ പോട്രോയ്ക്ക് ആയില്ല. ആദ്യസെറ്റ് നേടി ഗംഭീര തുടക്കം കുറിച്ചെങ്കിലും പിന്നീട് സ്പാനിഷ് കാളക്കൂറ്റനു മുന്നില്‍ അടിപതറുകയായിരുന്നു. ഇടയ്ക്ക് വീണ്ടും തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും നദാലിന്റെ ഷോട്ടുകള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആർതർ ആഷെ സ്റ്റേഡിയത്തില്‍ നദാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. 2013നു ശേഷം ഇത് ആദ്യമായാണ് നദാല്‍ യു.എസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്നത് യുഎസ് ഓപ്പണിലെ മൂന്നാം കിരീടവും ടെന്നിസിലെ 16ാം ഗ്രാന്‍സ്‌ലാമുമാണ് നദാലിന്റെ ലക്ഷ്യം.
ആദ്യ സെമിയില്‍ സ്പെയിന്റെ പാബ്ലോ കരേനോ ബസ്റ്റയെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സന്‍ ഫൈനലില്‍ എത്തിയത്. ഇത് ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം യു.എസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. ഇന്ത്യയുടെ സാനിയ മിര്‍സ-ചൈനയുടെ ഷൂയി പെഗ് സഖ്യം യു.എസ് ഓപ്പണ്‍സെമിയില്‍ പുറത്തായി