കാരണവർ; എം.എസ്. ധോണിക്ക് ആരാധകർ നൽകിയ പുതിയ വിളിപ്പേര്. അതു സ്നേഹം മൂത്തുള്ള വിളിയാണ്. പ്രതിസന്ധിയിൽ തളരാതെ ടീമിനെ രക്ഷപ്പെടുത്തുന്നവരെ വേറെന്തു വിളിക്കാൻ. തോണിതുഴഞ്ഞു ടീമിനെ തോൽപിക്കുന്നുവെന്ന കുറ്റപ്പെടുത്തലുകൾക്കു മുഖമടച്ചു കൊടുത്ത ‘ഹെലിക്കോപ്റ്റർ ഷോട്ടായിരുന്നു’ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെയും മൂന്നാം ഏകദിനത്തിലെയും പ്രകടനം.
വിമർശനങ്ങളുടെ മുനയൊടിച്ചു ആ പോരാട്ടം. ക്ഷമയോടെ, സാഹചര്യത്തിനൊപ്പിച്ചു കളിയുടെ ഗിയർ മാറ്റി നേടിയ രണ്ടു വിജയങ്ങൾ. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ടൊരുങ്ങുന്ന ടീമിന് എംഎസ്ഡി എത്രത്തോളം അനിവാര്യനാണെന്നു തെളിയിച്ച പ്രകടനം കൂടിയായിരുന്നു അത്. കൂടാതെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ടു നൽകിയ കൂൾ മറുപടിയുമാണത്.
∙ വീര്യം കൂടുന്നു
‘മികച്ച പ്രകടനം നടത്തുന്നവർക്കെ ടീമിൽ ഇടമുണ്ടാകൂ. പൂർവകാല മികവിന്റെപേരിൽ ആർക്കും 2019ലെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ല’ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞതാണ്. ഉദ്ദേശിച്ചത് ആരെയെന്നു വ്യക്തം. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനം കഴിഞ്ഞപ്പോഴേക്കും 2019 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ധോണി നിർബന്ധമായും ഉണ്ടാകണമെന്ന വാദവുമായി വിരേന്ദർ സേവാഗ് വന്നു. ധോണിക്കു പകരം വയ്ക്കാൻ വേറൊരാൾ ഇല്ല. പൂർവകാലമികവിന്റെ പേരിൽ ഇടം നൽകിയില്ലെങ്കിലും നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ധോണിയെ തള്ളാൻ ആർക്കുമാവില്ല.
∙ വിശ്വാസമുറപ്പിച്ച്
രക്ഷിക്കാൻ ധോണിയുണ്ടല്ലോ എന്ന വിശ്വാസം ക്രിക്കറ്റ് പ്രേമികൾക്കു നൽകിയ പ്രകടനങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലേതും. നാലു വിക്കറ്റിന് 61 റൺസുമായി തകർച്ചയെ നേരിടുമ്പോഴാണു മൂന്നാം ഏകദിനത്തിൽ രോഹിത് ശർമയുമായി ധോണി കൂടിച്ചേരുന്നത്. രണ്ടാം ഏകദിനത്തിൽ മുൻനിരക്കാർ വിക്കറ്റ് തുലച്ചപ്പോൾ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ചു ധോണി വിജയം കരയ്ക്കടുപ്പിച്ചു. 22 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി തോൽവിയുടെ വക്കിൽ നിൽക്കുമ്പോഴായിരുന്നു ധോണിയുടെ രക്ഷാപ്രവർത്തനം. ബെസ്റ്റ് ഫിനിഷർ പട്ടം ഇപ്പോഴും തനിക്കു സ്വന്തമെന്നു തെളിയിച്ച നിമിഷങ്ങൾ. മൂന്നാം ഏകദിനത്തിൽ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും ഇന്ത്യൻ ആരാധകരാരും ആശങ്കപ്പെട്ടില്ല. ഇനി ധോണി ക്രീസിലെത്താനുണ്ടല്ലോ എന്നവർ ആശ്വസിച്ചു.
∙ ഫ്രം ഐസ്‌ലൻഡ്!
ശ്രീലങ്കൻ ആരാധകരുടെ സർവ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട കാഴ്ചയ്ക്കാണു മൂന്നാം ഏകദിനം നടന്ന കാൻഡിയിലെ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. പ്രതിഷേധിച്ച ശ്രീലങ്കൻ കാണികളെവരെ അമ്പരപ്പിച്ചതു ധോണിയുടെ നീക്കമായിരുന്നു. നിങ്ങളുടെ പ്രശ്നങ്ങളൊക്കെ തീർക്ക്, എന്നിട്ടെന്നെ വിളിച്ചാൽമതിയെന്ന മട്ടിൽ ധോണി ഗ്രൗണ്ടിൽ ‘കിടന്നുറങ്ങി’.
ഏതു പ്രതിസന്ധിഘട്ടത്തെയും കൂളായി നേരിട്ട ധോണിക്കു ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം നൽകിയ ആരാധകരും ഇതു കണ്ട് അന്തംവിട്ടു. ഇത്ര കൂളായിരിക്കാൻ ‘ധോണി ഐസ്‌ലൻഡ് സ്വദേശിയോ?’ എന്ന സംശയമാണു സുനിൽ ഗാവസ്കർ പങ്കുവച്ചത്.
ഒരു കാലില്ലെങ്കിലും പാക്കിസ്ഥാനെതിരായ താൻ കളിക്കാനിറങ്ങുമെന്ന് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി പറഞ്ഞിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിനിടെയായിരുന്നു അത്. ടൂർണമെന്റിനിടെ പരുക്കേറ്റ ധോണിയോടു പാക്കിസ്ഥാനെതിരെ കളിക്കാനാകുമോയെന്നു ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി ലഭിച്ചത്. കളിയോടും ഇന്ത്യൻ ടീമിനോടുമുള്ള ആത്മാർഥതയ്ക്ക് തെളിവാണിത്.
എം.എസ്.കെ പ്രസാദ്, ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ