ബ്രസീൽ ഫുട്ബോൾ താരം നെയ്മർ ബാർസിലോനയുടെ പരിശീലന ക്യാംപിൽനിന്ന് ഇറങ്ങിപ്പോയി. സ്പാനിഷ് ക്ലബ്ബിന്റെ കരുത്തനായ താരം ഫ്രഞ്ച് ലീഗ് വൺ ക്ലബ് പാരിസ് സെന്റ് ജർമെയ്നിലേക്കു (പിഎസ്ജി) നീങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശീലന ക്യാംപിൽനിന്നുള്ള ഇറങ്ങിപ്പോക്ക്. അടുത്താഴ്ച ചൈനയിൽ നെയ്മർ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയും ട്രാൻസ്ഫർ തിരക്കുകൾമൂലം മാറ്റിവച്ചു.
ചാംപ്യൻസ് ട്രോഫിയിൽ പരമ്പരാഗത വൈരികളായ റയൽ മഡ്രിഡുമായി കളിക്കാനുള്ള ബാർസയുടെ പരിശീലനത്തിൽനിന്നാണ് നെയ്മർ ഇറങ്ങിപ്പോയത്. മിയാമിയിൽ ടീം പരിശീലനം നടത്തുന്നതിനിടെ സഹതാരം നെൽസൺ സെമേഡോയുമായി കോർത്തശേഷം ബിബ് (പരിശീലന സമയത്തു ധരിക്കുന്ന പ്രത്യേക മേൽക്കുപ്പായം) വലിച്ചൂരിയെറിഞ്ഞാണ് നെയ്മർ കളത്തിനു പുറത്തേക്കു നീങ്ങിയത്. രോഷാകുലനായ താരം പന്തടിച്ചു തെറിപ്പിക്കുന്നതും കാണാമായിരുന്നു. നെയ്മറുടെ രോഷപ്രകടനം സഹതാരങ്ങളെയും പരിശീലകരെയും അമ്പരപ്പിച്ചു. പിഎസ്ജിയിലേക്കു നെയ്മർ നീങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പായ വേളയിലാണ് ഈ മോശം പെരുമാറ്റവും.
ട്രാൻസ്ഫറിനെക്കുറിച്ച് നെയ്മർ ഒന്നും പറയാത്തതിലും ബാർസ ആരാധകർ രോഷത്തിലാണ്. ക്ലബ്ബിനോടു നെയ്മർ മാന്യത കാണിച്ചില്ലെന്നാണ് അവരുടെ വാദം. നിലവിൽ ബാർസയുമായി കരാറുള്ള നെയ്മറെ വിട്ടുകിട്ടുന്നതിനുവേണ്ടി 1641 കോടിയോളം രൂപയാണ് പിഎസ്ജി മുടക്കുന്നതെന്നാണു വിവരം.