ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിക്ക് (ബിസിസിഐ) അപേക്ഷ നൽകിയത് 10 പേർ. അതിൽ ആറുപേരും ഇന്ത്യക്കാരാണെന്നാണ് സൂചന. വീരേന്ദർ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ്ഡ ഗണേഷ്, ലാൽചന്ദ് രജ്പുത്ത്, ലാൻസ് ക്ലൂസ്നർ, രാകേഷ് ശർമ (ഒമാൻ ദേശീയ ടീം പരിശീലകൻ), ഫിൽ സിമ്മൺസ്, ഉപേന്ദ്രനാഥ് ബ്രംഹചാരി (ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എഞ്ചിനീയർ) എന്നിവരാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
അഭിമുഖത്തിനു ക്ഷണിക്കുന്നതിനായി ഇവരിൽനിന്ന് ആറുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മൺസ്, പൈബസ്, രജ്പുത്ത് എന്നിവരെയാണ് അഭിമുഖത്തിനായി ക്ഷണിക്കുക. ദക്ഷിണാഫ്രിക്കൻ താരമായിരുന്ന ലാൻസ് ക്ലൂസ്നറെയും അഭിമുഖത്തിന് ക്ഷണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുൻ ഇന്ത്യൻ താരം കൂടിയായ വെങ്കടേഷ് പ്രസാദ് അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായഭിന്നതകളുടെ പേരിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പെന്നതിനാൽ, കോഹ്‍ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്നാണ് കരുതപ്പെടുന്നത്. മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗിന്റെ പേരും മുൻനിരയിലുണ്ട്. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരുടെ വിദഗ്ധ സമിതി അപേക്ഷകരുമായി അഭിമുഖം നടത്തുന്നതു നാളെയാണ്. അന്നുതന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണു സൂചന. അഭിമുഖത്തിനായി പരിഗണിക്കപ്പെടുന്നവർ ഇവരാണ്:
രവി ശാസ്ത്രി (55)
ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടർ. 1981 മുതൽ 92 വരെ കളിക്കളത്തിലുണ്ടായിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാനായും മധ്യനിരയിലുമൊക്കെ തിളങ്ങിയ ശാസ്ത്രി 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും കളിച്ചു. ബോളറായി തുടങ്ങിയ ശാസ്ത്രി പിന്നീട് ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഉയർന്നു. ടെസ്റ്റിൽ 3830 റൺസും 151 വിക്കറ്റും. ഏകദിനത്തിലാകട്ടെ 3108 റൺസും 129 വിക്കറ്റും.
വീരേന്ദർ സേവാഗ് (38)
ഇന്ത്യൻ ബാറ്റിങ്ങിലെ വെടിക്കെട്ടുവീരൻ. ക്യാപ്റ്റനുമായിരുന്നു. 104 ടെസ്റ്റുകളിൽനിന്ന് 8586 റൺസ്. 40 വിക്കറ്റും. 319 മികച്ച സ്കോർ. 251 ഏകദിനങ്ങളിൽനിന്ന് 8273 റൺസും 96 വിക്കറ്റും. ഏകദിനത്തിലെ ഇരട്ടസെഞ്ചുറിക്കുടമയാണ് (219). ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയും (319). വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം 2008, 2009 വർഷങ്ങളിൽ നേടി. ഇതു നിലനിർത്തുന്ന ഏകതാരമാണ് വീരു.
ടോം മൂഡി (51)
മുൻ ഓസ്ട്രേലിയൻ താരം. എട്ടു ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ചു. രണ്ട് ടെസ്റ്റ് സെഞ്ചുറികൾ. മൂന്ന് ഏകദിന ലോകകപ്പുകളിൽ കളിച്ചു. രണ്ടെണ്ണത്തിൽ ടീം ഫൈനലിലെത്തി. ശ്രീലങ്കൻ ടീമിന്റെ പരിശീലകനായിരുന്നു. 2007 ലോകകപ്പിന്റെ ഫൈനലിൽ ലങ്കൻ ടീമിനെ എത്തിച്ചശേഷം വിരമിച്ചു. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ പരിശീലകനാണ്.
ലാൽചന്ദ് രജ്പുത്ത് (55)
രണ്ടു ടെസ്റ്റുകളിലും നാല് ഏകദിനത്തിലും ഇന്ത്യയ്ക്കായി കളിച്ചു. 2016 മുതൽ അഫ്ഗാനിസ്ഥാൻ ദേശീയ ടീമിന്റെ പരിശീലകൻ. മുംബൈ സ്വദേശി. രണ്ട് ടെസ്റ്റുകളിൽനിന്ന് 105 റൺസും നാല് ഏകദിനത്തിൽനിന്ന് ഒൻപതു റൺസുമാണ് സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റിൽ ബോംബെ (മുംബൈ) ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായി ശോഭിച്ചെങ്കിലും ആ മികവു രാജ്യാന്തരക്രിക്കറ്റിലേക്ക് എത്തിക്കാനായില്ല.
റിച്ചാർഡ് പൈബസ് (53)
ഇംഗ്ലണ്ടിൽ ജനനം. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. 1999 ലോകകപ്പിൽ പാക്കിസ്ഥാനെ ഫൈനലിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടറാണിപ്പോൾ. ദക്ഷിണാഫ്രിക്കയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് രംഗത്തും പരിശീലകനായി മികവു കാട്ടി. പരുക്കുമൂലം നേരത്തേ കളിക്കളം വിട്ട ഈ ഫാസ്റ്റ് ബോളർ ചെറുപ്രായത്തിലേ പരിശീലനരംഗത്തെത്തി.
ഫിൽ സിമ്മൺസ് (54)
വെസ്റ്റ് ഇൻഡീസ് ടീമിന്റെ മുൻ ഓൾറൗണ്ടർ. പിന്നീട് ടീമിന്റെ പരിശീലകനുമായി. ഓപ്പണിങ് ബാറ്റ്സ്മാനായും മീഡിയം പേസ് ബോളറായും തിളങ്ങി. 26 ടെസ്റ്റുകളിൽനിന്ന് 1002 റൺസും നാലു വിക്കറ്റും. 143 ഏകദിനങ്ങളിൽനിന്ന് 3675 റൺസും 83 വിക്കറ്റും. ഒരു ടെസ്റ്റ് സെഞ്ചുറിയും അഞ്ച് ഏകദിന സെഞ്ചുറികളും. 1997ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.