ഫഖര്‍ സമാന്റെ സെഞ്ചുറിയും മുഹമ്മദ് ആമിറിന്റേയും ഹസന്‍ അലിയുടേയും മൂന്നു വിക്കറ്റ് പ്രകടനവുമാണ് പാക്കിസ്ഥാന് ഗംഭീര ജയമൊരുക്കിയത്. സമാന്‍ കളിയിലെ താരമായപ്പോള്‍ ഹസന്‍ അലി ടൂര്‍ണമെന്റിലെ മികച്ചതാരവും മികച്ച ബോളറുമായി.
അഹമ്മദ് ഷെഹ്സാദിന് പകരക്കാരനായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ഫഖര്‍ സമാനെ ക്ഷണിക്കുമ്പോള്‍ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് കരുതിയില്ല ഇത്ര മികച്ച പ്രതിഭയെയാണ് ലോക ക്രിക്കറ്റിന് സമ്മാനിക്കുന്നതെന്ന്. 60 പന്തില്‍ 50 തികച്ച സമാന് 50ല്‍ നിന്ന് നൂറിലേക്ക് എത്താന്‍ 32 പന്തുകള്‍ കൂടിയേ വേണ്ടിവന്നുള്ളു. 92 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെയാണ് കന്നി സെഞ്ചുറി.
ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യമാണ്. 2003നു ശേഷം തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നതും ഇതാദ്യം. ഏഷ്യയ്ക്കു പുറത്ത് ഇതു രണ്ടാം തവണ മാത്രം. ഇന്ത്യന്‍ ബോളര്‍മാര്‍ മല്‍സരിച്ച് തല്ലുവാങ്ങിയ പിച്ചിലാണ് പാക് പേസര്‍മാര്‍ വേഗവും ബൗണ്‍സും കൊണ്ട് വിസ്മയം തീര്‍ത്തത്. ആറ് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ ആദ്യ സ്പെല്ലില്‍ തന്നെ ഇന്ത്യ തകര്‍ന്നു. ആമിറിന്റെ വേഗത്തിനു മുന്നില്‍ പകച്ച കോഹ്‌ലി, സ്ലിപ്പില്‍ ഒരു ലൈഫ് കിട്ടിയതിന് തൊട്ടടുത്ത പന്തില്‍ തന്നെ ക്യാച്ച് നല്‍കി മടങ്ങി.
ആമിറും ജുനൈദ് ഖാനും ഇന്ത്യയെ സമ്പൂര്‍ണ പ്രതിരോധത്തിലാക്കിയ ശേഷമാണ് സര്‍ഫ്രാസ് അഹമ്മദ് ഹസന്‍ അലിയെ പന്തേല്‍പ്പിച്ചത്. ധോണിയും അശ്വിനും ബുംറയും അലിയുടെ ഇരകളായി. ടൂര്‍ണമെന്റിലാകെ 13 വിക്കറ്റെടുത്ത ഹസന്‍ അലിയാണ് മാന്‍ ഓഫ് ദ് സീരീസ്. ഇന്ത്യയുടെ ശിഖര്‍ ധവാന്‍ 338 റണ്‍സോടെ ടോപ് സ്കോററായി ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമനായി.