ഭിന്നിച്ചുപോയവര്‍ കളത്തില്‍ പോരാടുമ്പോള്‍ യുദ്ധത്തിന്റെ പ്രതീതി. വാക്‌പയറ്റുകളുടെ ചൂടും ചൂരും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. കളിക്കു മുൻപേ മാനസിക മേധാവിത്വത്തിനായി പടയൊരുക്കം. പ്രതീക്ഷയോടെ കോടിക്കണക്കിന് ആരാധകര്‍. പാക്കിസ്ഥാന്റെ കയ്യില്‍ ബോളിങ് എന്ന വാള്‍. ഇന്ത്യയുടെ കൈവശം ബാറ്റിങ് പരിചയും. പാക് പയറ്റിനെ തടയാന്‍ ഇന്ത്യയുടെ ബാറ്റിങ് പരിചക്ക് കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.
ചാംപ്യന്‍സ് ട്രോഫിക്രിക്കറ്റിന്റെ ഫൈനലില്‍ കപ്പിനായി പൊരുതുന്നത് ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു ടീം എന്നതു മാത്രമല്ല. മുമ്പ് ഒന്നായിരുന്നവര്‍ പിന്നീട് വിഹിതം ചോദിച്ച് പിരിഞ്ഞവര്‍. ഓരോ രംഗത്തും കീഴ്പ്പെടുത്തുക എന്ന മനോഭാവത്തോടെ നില്‍ക്കുന്നവര്‍. അയല്‍ക്കാരെങ്കിലും അതിക്രമത്തിന് ഒട്ടും കുറവില്ലാത്തവര്‍. ക്രിക്കറ്റ് ആരാധകരെ മാത്രമല്ല രാജ്യത്തെ ഓരോ പൗരനെയും കളത്തിലേക്കും ടെലിവിഷന്‍ സ്ക്രീനിന്റെ മുന്നിലേക്കും എത്തിക്കുന്ന രണ്ടു ടീമുകളുടെ പോരാട്ടം. അതുകൊണ്ടു തന്നെ പന്തയക്കാരുടെ ചാകരക്കാലമാണ് ഇന്ത്യ..പാക്കിസ്ഥാന്‍ പോരാട്ടം. ഓരോ പന്തിലും എതിരാളിയുടെ ചോരകുടിക്കണം എന്ന വാശിയോടെ പന്തെറിയുകയും ബാറ്റുവീശുകയും ചെയ്യുന്നവര്‍. ഇരുടീമും പോരാടിക്കുമ്പോള്‍ കളത്തില്‍ ആവേശ മുഹൂര്‍ത്തങ്ങളും വാക്പോരുകളും സാധാരണം.
1986ലെ ഓസ്ട്രലേഷ്യ കപ്പില്‍ ചേതന്‍ ശര്‍മ എറിഞ്ഞ അവസാന പന്ത് അതിര്‍ത്തി കടത്തിയ ജാവേദ് മിയാന്‍ദാദ് അതിരില്ലാതെ ആഘോഷിച്ചതും ശുഐബ് അക്തറുടെ തീ തുപ്പുന്ന പന്തുകളെ മിസൈലുകളാക്കി പായിച്ച ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ബൗണ്ടറികള്‍ നല്‍കിയ ആത്മ സംതൃപ്തിയും 2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ ക്യാച്ചെടുത്ത് പാക്കിസ്ഥാന്റെ കഥ കഴിച്ച ശ്രീശാന്തും എല്ലാം കളത്തിലെ ചില ഓര്‍മകള്‍ മാത്രം. 1992ലെ ലോകകപ്പില്‍ വിക്കറ്റിനു പിന്നില്‍ നിന്ന കിരണ്‍ മോറെയെ ബാറ്റു ചെയ്യാന്‍ നിന്ന ജാവേദ് മിയാന്‍ദാദ് കളിയാക്കി ചാടിയത് കളത്തിലെ പോര്‍വിളികളിലെ ഒരു കാഴ്ചമാത്രം.
ഇത്തവണ ഫൈനലിലും വീറുറ്റ പോരാട്ടം പ്രതീക്ഷിക്കാം. മുഹമ്മദ് ആമിർ, ജുനൈദ് ഖാൻ, ഹസൻ അലി, ഫഹീൻ അലി എന്നിവരടങ്ങിയ പാക് ബോളിങ് നിരയെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും യുവരാജ് സിങ്ങും ധോണിയും ഉള്‍പ്പെടുന്ന ബാറ്റിങ് നിര എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഫൈനലിനെ ആവേശത്തിലാക്കുന്നത്. ബുംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും ഉമേഷ് യാദവിന്റെയും ബോളിങ്ങിനെ നേരിടാന്‍ നില്‍ക്കുന്നത് സര്‍ഫ്രാസും മുഹമ്മദ് ഹഫീസും ഫഖര്‍ സമാനും ശുഐബ് മാലിക്കും ബാറ്റുമായി നില്‍ക്കുന്നു. വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങളാണോ സര്‍ഫ്രാസിന്റെ തന്ത്രങ്ങളാണോ ഓവലില്‍ ഫലിക്കുക.