ചാംപ്യൻസ്ട്രോഫി ക്രിക്കറ്റ് ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്കു ഏഴു വിക്കറ്റ് ജയം. ജയിക്കാൻ 322 റൺസ് വേണ്ടിയിരുന്ന ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48.4 ഓവറിൽ ലക്ഷ്യം കണ്ടു.
ജയം തേടിയിറങ്ങിയ ശ്രീലങ്ക ഒട്ടും പതറാതെയായിരുന്നു ബാറ്റ് വീശിയത്. 159 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ധനുഷ്ക ഗുണതിലക - കുശാല്‍ മെന്‍ഡിസ് സഖ്യമാണ് ലങ്കയെ ശക്തമായ നിലയില്‍ എത്തിച്ചത്. 76 റണ്‍സെടുത്ത ഗുണതിലക റണ്‍ഔട്ടായി. അപ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച മെൻഡിസ് ഇന്ത്യയ്ക്കു ശക്തമായ ഭീഷണിയുയർത്തി. എന്നാൽ കൂടുതൽ അപകടകാരിയാകും മുൻപ് മെൻഡിസ് (89) റണ്ണൗട്ടായി. തുടർന്ന് മധ്യനിരയിൽ പെരേരയും മാത്യൂസും മികച്ച രീതിയിൽ ബാറ്റ് വീശിയത് ഇന്ത്യയുടെ നെഞ്ചിടിപ്പ് വീണ്ടും കൂട്ടി. പന്ത് തുടർച്ചയായി വേലിക്കെട്ടിനപ്പുറത്തേക്ക് പാഞ്ഞു. ഇതിനിടയിൽ പെരേര (47) റിട്ടയേർഡ് ഹർട്ടുമായി പുറത്തുപോയി. എന്നാൽ മാത്യൂസും ഗുണരത്നയും ഇന്ത്യൻ ബോളർമാരെ വിദഗ്ധമായി നേരിട്ട് ടീമിനെ വിജയതീരത്തെത്തിച്ചു. മാത്യൂസ് 51 ഉം ഗുണരത്ന 34 ഉം റൺസെടുത്തു പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും രോഹിത് ശര്‍മയുടേയും ധോണിയുടേയും അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിതും ധവാനും ഓപ്പണിങ് വിക്കറ്റില്‍ 138 റണ്‍സ് അടിച്ചെടുത്തു.
ശിഖര്‍ ധവാന്‍ 125ഉം രോഹിത് ശര്‍മ 78ഉം റണ്‍സ് നേടി. കോഹ്‌ലി പൂജ്യത്തിനും യുവരാജ് ഏഴു റണ്ണിനും പുറത്തായതിന് പിന്നാലെ എത്തിയ മഹേന്ദ്രസിങ് ധോണി 52 പന്തില്‍ 63 റണ്‍സുമായി ഇന്ത്യന്‍ സ്കോര്‍ 300 കടത്തി. പുറത്താകാതെ 13 പന്തില്‍ 25 റണ്‍സെടുത്ത കേദാര്‍ ജാദവാണ് അവസാന ഓവറുകളില്‍ റണ്ണൊഴുക്കിയത്. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ രണ്ടു വിക്കറ്റ് വീഴ്ത്തി.