ഗൗതം ഗംഭീർ ആകെ ക്ഷുഭിതനാണ്. മദ്യം തൊടാത്ത ഗംഭീറിന്റെ പേരിൽ ഇതാ ഡൽഹിയിൽ ഒരു മദ്യശാല! ക്രിക്കറ്റ് കളത്തിലെ പോരാളിയായ ഗംഭീർ അതേ വീറോടെ ഇപ്പോൾ ഡൽഹി ഹൈക്കോടതിയിലെത്തിയിരിക്കുകയാണ്. മദ്യശാല തന്റെ പേരു ദുരുപയോഗം ചെയ്യുന്നതു തടയണമെന്നാണ് ആവശ്യം. മദ്യശാലയെ കോടതി കയറ്റുമെന്ന വാശിയിൽ നിൽക്കുന്ന ഗംഭീറിനു നേർക്കു മദ്യശാലാ ഉടമയുടെ ബൗൺസർ മറുപടി ഉടനെത്തി. ‘എന്റെ പേരും ഗൗതം ഗംഭീർ എന്നാണ്. സ്വന്തം പേര് എന്റെ ഉടമസ്ഥതയിലുള്ള മദ്യശാലയ്ക്കു നൽകുന്നതിൽ എന്താണു തെറ്റ്?’
പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗിലുള്ള ഘുംഗ്റൂ ആൻഡ് ഹവാലത്ത് എന്ന പേരിലുള്ള മദ്യശാലയെച്ചൊല്ലിയാണു കോടതിയിൽ ട്വന്റി20യെ വെല്ലുന്ന പോരാട്ടത്തിനു കളമൊരുങ്ങുന്നത്. മദ്യശാലയുടെ പേരിനു താഴെ ‘ബൈ ഗൗതം ഗംഭീർ’ എന്നു ചേർത്തതാണു ക്രിക്കറ്റ് താരത്തെ ചൊടിപ്പിച്ചത്. തന്റെ പ്രതിച്ഛായ മോശമാക്കാൻ ഇതു വഴിവയ്ക്കുമെന്നാണു ഗംഭീറിന്റെ വാദം. എന്നാൽ, ഗൗതം ഗംഭീർ എന്ന പേരു ക്രിക്കറ്റ് താരത്തിനു മാത്രമുള്ളതല്ലെന്നും തന്റെ പേരും അതു തന്നെയാണെന്നും അതാണു മദ്യശാലയിൽ ഉപയോഗിച്ചതെന്നും ഉടമയായ ഗൗതം ഗംഭീർ തിരിച്ചടിച്ചു.
മദ്യശാല തന്റെ പേരിലുള്ളതാണെന്നു പൊതുജനം തെറ്റിദ്ധരിക്കുമെന്നും കായിക രംഗത്തിനു നൽകിയ സംഭാവനകളിലൂടെ സമ്പാദിച്ച സൽപ്പേര് ഇതുവഴി കളങ്കപ്പെടുമെന്നും ഹർജിയിൽ താരം പറഞ്ഞു. ഹർജി ഫയലിൽ സ്വീകരിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ആർ.എസ്.എൻഡ്‌ലോ, വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു മദ്യശാലാ ഉടമയ്ക്കു നോട്ടിസ് അയച്ചു.