ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മൽസരത്തിൽ ന്യൂസിലൻഡിനെതിരെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്ക് ജയം. മഴ ‘കളിച്ച’ മൽസരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 45 റൺസിനാണ് ഇന്ത്യയുടെ ജയം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവർ ബോളിങ്ങിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ്ങിലും ഇന്ത്യയ്ക്കായി തിളങ്ങി. ഇതോടെ, 40 ദിവസം നീണ്ട ഐപിഎൽ മൽസരങ്ങളുടെ തീച്ചൂടിൽ നിന്ന് ഏകദിന മൽസരത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ വിജയത്തിന്റെ പൊൻതൂവൽ ചാർത്തി. നാലു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ രാജ്യാന്തര ഏകദിന മൽസരത്തിന് ഇറങ്ങിയത്. 30നു ബംഗ്ലദേശുമായാണു ടീമിന്റെ അടുത്ത സന്നാഹ മൽസരം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 38.4 ഓവറിൽ 189 റൺസിന് പുറത്തായി. ഇന്ത്യൻ ഇന്നിങ്സ് 26 ഓവറിൽ മൂന്നിന് 129 റൺസ് എന്ന നിലയിൽ നിൽക്കെ മഴയെത്തി. ഡക്ക്‌വർത്ത് ലൂയിസ് നിയമമനുസരിച്ച് ഈ സമയത്ത് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് മാത്രം. മഴമൂലം മൽസരം പൂർത്തിയാക്കാനാകില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ 45 റണ്‍സിനു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ബാറ്റ്സ്മാൻമാർ നിറഞ്ഞാടിയ മറ്റു സന്നാഹ മൽസരങ്ങളിൽനിന്നും വ്യത്യസ്തമായി, ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഓവലിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടമായെങ്കിലും അവസരത്തിനൊത്ത് ഉയർന്ന ബോളർമാർ ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടി. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കളിക്കാനിറങ്ങിയ മുഹമ്മദ് ഷാമിയും ഭുവനേശ്വർ കുമാറുമാണ് ഇന്ത്യൻ ബോളർമാരിൽ മികച്ചുനിന്നത്.
ന്യൂസിലൻഡ് നിരയിൽ ഓപ്പണർ ലൂക്ക് റോഞ്ചിയുടെ പ്രകടനം വേറിട്ടതായി. 63 പന്തു നേരിട്ട റോഞ്ചി, ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 66 റൺസെടുത്ത് പുറത്തായി. ജയിംസ് നീഷാം 47 പന്തിൽ 46 റൺസെടുത്ത് പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്റ്റിൽ (9), കെയ്ൻ വില്യംസൻ (8), നെയിൽ ബ്രൂം (0), കോറി ആൻഡേഴ്സൻ (13), മിച്ചൽ സാന്റ്നർ (12), ഗ്രാൻഡ്ഹോം (4), ആദം മിൽനെ (9), ടിം സൗത്തി (4), ട്രെന്റ് ബൗൾട്ട് (9) എന്നിവർ നിരാശപ്പെടുത്തി. എട്ട് ഓവറിൽ 47 റൺസ് വഴങ്ങിയ ഷാമിയും 6.4 ഓവറിൽ 28 റൺസ് വഴങ്ങിയ ഭുവിയും ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ പോലും ന്യൂസിലൻഡിനായില്ല. സ്കോർ 30ൽ നിൽക്കെ ഏഴു റൺസെടുത്ത അജിങ്ക്യ രഹാനയെ സൗത്തി വീഴ്ത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത ധവാൻ–കോഹ്‍ലി സഖ്യം ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 68 റൺസ്. 59 പന്തിൽ അഞ്ചു ബൗണ്ടറിയുൾപ്പെടെ 40 റൺസെടുത്ത ധവാനും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാർത്തിക്കും അടുത്തടുത്ത് മടങ്ങിയെങ്കിലും ക്യാപ്റ്റൻ കോഹ്‍ലിയും മുൻ ക്യാപ്റ്റൻ ധോണിയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ കാത്തു. മഴ കളി മുടക്കുമ്പോൾ കോഹ്‍ലി 52 റൺസോടെയും (55 പന്തിൽ ആറു ബൗണ്ടറികളോടെ), ധോണി 17 റൺസോടെയും (21 പന്തിൽ രണ്ടു ബൗണ്ടറി, ഒരു സിക്സ്) പുറത്താകാതെ നിന്നു.