അണ്ടർ 17 ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളിൽ പൂർണ തൃപ്തിയെന്ന് ഫിഫ. ക്വാർട്ടർ ഫൈനലടക്കം എട്ട് മൽസരങ്ങൾ കൊച്ചിയിൽ നടക്കും. ഒരുക്കങ്ങൾ വളരെവേഗം മുന്നോട്ടുകൊണ്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞുവെന്നും സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഫിഫ അറിയിച്ചു.
സംസ്ഥാന സർക്കാരിനും കേരള ഫുട്‌ബോൾ അസോസിയേഷനും അടക്കം ആശ്വസിക്കാം. കൈവിട്ടുപോകുമെന്ന് തോന്നിച്ച ലോകകപ്പ് മൽസരമാണ് കൂട്ടായ പരിശ്രമത്തിലൂടെ തിരിച്ചുപിടിച്ചത്. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലും സജ്ജീകരണങ്ങളിലും ഫിഫ പൂർണ തൃപ്തി അറിയിച്ചു. 41748 പേരെ മാത്രമെ കലൂർ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ കഴിയൂ. ഒരാളെ പോലും സ്റ്റേഡിയത്തിലേക്ക് കൂടുതൽ പ്രവേശിപ്പിക്കില്ലെന്നും ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി വ്യക്തമാക്കി.
മൽസരസമയത്ത് സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന കാര്യത്തിലടക്കം വിട്ടുവിഴ്ചയില്ല. മൽസരവേദിക്ക് പുറമെ കൊച്ചിയിലെ പരിശീലനവേദികളും സന്ദർശിച്ചശേഷമായിരുന്നു ഫിഫ പ്രതിനിധി മാധ്യമങ്ങളെ കണ്ടത്.