ഇന്ത്യയിലെ ഒന്നാംനിര ക്രിക്കറ്റ് ടീമായി കേരളത്തെ മാറ്റുമെന്ന് പരിശീലകൻ ഡേവ് വാട്ട്മോർ. കേരള രഞ്ജി ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റശേഷം കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ടീമില്‍ കേരള താരങ്ങളെ എത്തിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ശ്രീലങ്ക, പാക്കിസ്ഥാന്‍ , ബംഗ്ലദേശ്, സിംബാബ്‌വേ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പെരുമയുമായാണ് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഡേവ് വാട്ട്മോര്‍ കേരളത്തിലെത്തുന്നത്. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതുള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങളുണ്ട് 23 വര്‍ഷത്തോളം നീണ്ട പരിശീലന ജീവിതത്തില്‍ വാട്ട്മോറിന് അവകാശപ്പെടാന്‍. ആറുമാസമാണ് ഡേവ് വാട്ട്മോറിന്റെ കരാർ കാലാവധി. മൂന്നുവർഷം വരെ അത് ദീർഘിപ്പിച്ചേക്കും. ജൂണിൽ മഴ തുടങ്ങുന്നതിനാൽ സെപ്റ്റംബറിലായിരിക്കും അദ്ദേഹം ടീമിന്റെ മുഴുവൻ സമയ പരിശീലനം ഏറ്റെടുക്കുക. കേരള ടീമിനെ പരിശീലിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിഭയുള്ള ഒട്ടേറെ താരങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും ഡേവ് വാട്ട്മോർ പറഞ്ഞു.
35 ലക്ഷം രൂപയാണ് വാട്ട്മോറിന്റെ പ്രതിഫലമെന്നാണ് സൂചന. കേരളത്തിലെ ക്രിക്കറ്റ് പരിശീലകര്‍ക്കും വാട്ട്മോര്‍ പരിശീലനം നല്‍കുമെന്ന് കെസിഎ ഭാരവാഹികള്‍ പറഞ്ഞു.