തെരുവു സർക്കസ് സംഘത്തിന്റെ പീഡനത്തിൽ നിന്നു രക്ഷപ്പെട്ട് അനാഥാലയത്തിൽ അഭയം തേടി എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ വരെയായ ഗായത്രി സുമംഗലിയായി. കുന്നമംഗലം മുറിയനാൽ കരുവാരപ്പറ്റ ഷിബുവാണ് ഗായത്രിയുടെ കഴുത്തിൽ മിന്നുകെട്ടി ജീവിത സഖിയാക്കിയത്.ഇന്നലെ 11ചൂലാംവയൽ മാക്കൂട്ടം എഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
മൈസൂരുവിൽ ജനിച്ച ഗായത്രി തെരുവ് സർക്കസ് കലാകാരന്റെ കൂടെയായിരുന്നു കഴിഞ്ഞത്. രക്ഷിതാക്കളോടൊപ്പം ചേർത്തലയിൽ എത്തിയപ്പോൾ സർക്കസ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് ആലുവയിൽ എത്തി ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെ ജനസേവ ശിശുഭവനിൽ അഭയം തേടുകയായിരുന്നു. ഗായത്രി ജനസേവ സ്പോർട്സ് അക്കാദമിയിലൂടെയാണ് കായിക രംഗത്ത് തിളങ്ങിയത്.
ഫുട്ബോളിലും ജൂഡോ, ബാസ്കറ്റ്ബോൾ എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. കരുമാലൂർ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും കറുകുറ്റി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും നേടി. 2014ൽ സുബ്രതോ മുഖർജി കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയിച്ച സെന്റ് ജോസഫ്സ് സ്കൂളിന്റെ നായികയായ ഗായത്രി അതേ വർഷം തൊടുപുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എറണാകുളം ജില്ലാ ടീം നായികയായി തെരഞ്ഞെടുക്കപ്പെട്ടു.
2016ൽ എസ്എസ്എൽസി പാസായി തൊഴിലധിഷ്ഠിത കോഴ്സിന് ചേരാനിരിക്കുന്നതിനിടയിലാണ് വിവാഹം. മുറിയനാലിൽ കരുവാരപ്പറ്റ വീട്ടിൽ കുമാരൻ നായരുടെയും സുമതിയുടെയും മൂത്ത മകൻ ടൈൽസ് ജോലിക്കാരനായ ഷിബു നിർധന പെൺകുട്ടിയെ ജീവിത പങ്കാളിയാക്കാനുള്ള അന്വേഷണത്തിനിടെയാണ് ഗായത്രിയെ കണ്ടു മുട്ടിയത്. 2016 നവംബർ 21ന് ശിശുഭവനിലായിരുന്നു വിവാഹ നിശ്ചയം. ജനസേവ ശിശുഭവനിൽ നിന്ന് കുടുംബ ജീവതത്തിലേക്ക് പ്രവേശിക്കുന്ന ആറാമത്തെ പെൺകുട്ടിയാണ് ഗായത്രി.