വിരമിക്കല്‍ മല്‍സരം അവിസ്മരണീയമാക്കി ജര്‍മന്‍ ഫുട്ബോള്‍ താരം ലൂക്കാസ് പൊഡോള്‍സ്കി. ഡോര്‍ട്ട്‌മുണ്ടില്‍ ഇംഗ്ലണ്ടിനെതിരായ സൗഹൃദമല്‍സരത്തില്‍ ജര്‍മനിക്കായി വിജയഗോള്‍ നേടിയാണ് പൊഡോള്‍സ്കി തന്‍റെ അവസാന രാജ്യാന്തരമല്‍സരം അവിസ്മരണീയമാക്കിയത്.
ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത ഗോള്‍ സമ്മാനിച്ചാണ് ലൂക്കാസ് പൊഡേോള്‍സ്കി കളിക്കളത്തില്‍ നിന്ന് വിടവാങ്ങിയത്. കളിയുടെ 69ാം മിനിറ്റില്‍ ആന്ദ്രേ ഷ്രൂള്‍ നല്‍കിയ പാസ് സ്വീകരിച്ച പൊഡോള്‍സ്കിയുടെ 25 വാര അകലെ നിന്നുള്ള ഇടങ്കാലന്‍ ലോങ് റേഞ്ചര്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന് ഒരവസരവും നല്‍കാതെ വലയ്ക്കുള്ളിലായി. ജര്‍മനിക്കായി 130 മല്‍സരം കളിച്ച പൊഡോള്‍സ്കിയുടെ 49ാം ഗോളായിരുന്നു ഇത്. 1987നു ശേഷം സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ജയം കൂടിയാണ് ജര്‍മനിക്ക് പൊഡോള്‍സ്കി സമ്മാനിച്ചത്.
തന്‍റെ അവസാന മല്‍സരത്തില്‍ ജര്‍മനിയുടെ നായകനും പൊഡോള്‍സ്കി തന്നെയായിരുന്നു. പോള്‍ഡി എന്നു വിളിപ്പേരുള്ള പോളിഷ് വംശജനായ പൊഡോള്‍സ്കി 2014 ലെ ലോകകപ്പ് ജേതാക്കളായ ജർമൻ ടീമിലെ അംഗമായിരുന്നു. ലോതര്‍ മത്യാസ്, മിറോസ്ലാവ് ക്ലോസെ എന്നിവര്‍ക്ക് ശേഷം ജര്‍മനിക്കായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചെന്ന ബഹുമതിയും പൊഡോള്‍സ്കിക്ക് സ്വന്തമാണ്. ബയേൺ മ്യൂണിക്, ആഴ്സനൽ ക്ലബ്ബുകൾക്കായി കളിച്ചിരുന്ന പോൾഡി അവസാനം ഗലാറ്റസാറേ ക്ലബ് താരമായിരുന്നു.