എത്ര ചേർത്ത് പിരിച്ചിട്ടും ജീവിതം ബലപ്പെടുത്താൻ കഴിയാത്തവരാണ് തിരുവനന്തപുരം ചിറയിൻകീഴിലെ കയർ തൊഴിലാളികൾ. സഹകരണ സംഘങ്ങൾ പൂട്ടിയതും ഉള്ളതിൽ ജീവിക്കാനുള്ള കൂലിയില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നോട്ടുനിരോധനം കൂടിയായതോടെ കൈയിൽ കാൽ കാശിന് വകയില്ലാത്ത അവസ്ഥ. ഇഴകൾ അകന്നുപോയവരുടെ ആ ജീവിതങ്ങളിലേക്കാണ് ലോക്കൽ കറസ്പോണ്ടന്റ് എത്തുന്നത്.
ഒരു വശത്ത് കായലും മറുവശത്ത് കടലും. ഒാരോ വീടിനു മുമ്പിലും കയർ റാട്ടുകളുണ്ടായിരുന്ന നാട്. പുറമെ നോക്കുന്നവർക്ക് ഇപ്പോഴും എല്ലാം മനോഹരമാണ്.പക്ഷെ അതിനുമപ്പുറത്ത് കരപറ്റാത്തവരുടെ കാഴ്ചകൾ ഞങ്ങൾ കണ്ടു.
ചിറയിൻകീഴിൽ അവശേഷിക്കുന്ന ഒരേയൊരു കയർ സഹകരണസംഘത്തിലാണ് പുഷ്പവല്ലിയമ്മയെ കണ്ടത്.ആറു വയസുമുതൽ റാട്ടിനു ചുറ്റും ഒാടിയിട്ടും എങ്ങുമെത്താത്ത ജീവിതം.
വിളിപ്പാടകലെയുള്ള വീട്ടിലേക്ക് അവർ ഞങ്ങളെ കൂട്ടി.പിരിച്ചെടുത്ത കയറിന്റ ബലം പോലുമില്ല ചിതലെടുത്ത കൂരയുടെ ചുവരുകൾക്ക്.വർഷങ്ങൾക്കുമുമ്പ് ഭർത്താവ് മരിച്ചു. രണ്ടു പെൺമക്കൾ.വീടൊന്നു പുതുക്കാൻ മുട്ടാത്ത വാതിലുകളില്ല.
തൊട്ടടുത്ത വീട്ടിലെ ഇരുട്ടുമുറിയിൽ കാൻസറിനോട് പൊരുതുന്ന മറ്റൊരു ജീവിതം പണിയില്ല. മരുന്നുവാങ്ങാൻ പോലും പണവുമില്ല. പകലന്തിയോളം പണിയെടുത്താലും കിട്ടുന്നത് തുച്ഛമായ കൂലി. നോട്ടു പ്രതിസന്ധി വന്നതിൽ പിന്നെ അതുപോലും കൈയിൽകിട്ടുന്നുമില്ല.
മാറിമാറി വരുന്ന സർക്കാരുകൾ കൂലിവര്‍ധനയും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.ഫലമൊന്നുമില്ലെന്നുമാത്രം. ഇഴപൊട്ടിപ്പോയ ഒരുപാട് ജീവിതങ്ങളുണ്ടിവിടെ.എന്നെങ്കിലും കൂട്ടിച്ചേർക്കാനും ബലപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയോടെ തൊണ്ടിനോട് മല്ലിടുന്നവർ.