പാലക്കാട് കൊടുമ്പ് ആറ്റിങ്ങല്‍ സ്വദേശിനി പത്മാവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബഷീര്‍ കവര്‍ച്ചാക്കേസ് ഉള്‍പ്പെടെ ആറിലധികം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്. കൂടെ താമസിച്ച സത്യഭാമയ്ക്ക് മൊബൈല്‍ വാങ്ങിയ മൊബൈലിന്‍റെ ഇരുപത്തിഅയ്യായിരം രൂപയുടെ ബാധ്യത തീര്‍ക്കാനും കൂടി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. എന്നാല്‍ കൊലപ്പെടുത്താന്‍ ഉദ്യേശിച്ചിരുന്നില്ലെന്ന് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് സമ്മതിച്ചു.
കൊല്ലപ്പെട്ട പത്മാവതിയുടെ മകനുവേണ്ടി നിര്‍മിക്കുന്ന തൊട്ടടുത്ത വീട്ടിലായിരുന്നു ഒരാഴ്ചയായി ബഷീറും സത്യഭാമയും ഒരാഴ്ചയായി ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ പത്മാവതിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്‍റെ സ്വര്‍ണം ബഷീറിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ബഷീറിന് എഴുപത്തിഅയ്യായിരം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. വിവാഹം ചെയ്തിട്ടില്ലെങ്കിലും സത്യഭാമയും ബഷീറും ഒരുമിച്ചായിരുന്നു താമസം. ഏതാനും ദിവസം മുമ്പ് സത്യഭാമക്ക് മുപ്പത്തിഅയ്യായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയി രുന്നു. ഇതില്‍ ഇരുപത്തിഅയ്യായിരം രൂപയുടെ ബാധ്യതയുമുണ്ടായിരുന്നു. ഇത് രണ്ടും തീര്‍ക്കാന്‍ പത്മാവതിയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ബഷീര്‍ തീരുമാനിച്ചു.
ഇക്കാര്യം സത്യഭാമയോട് പറയുകയും ചെയ്തിരുന്നു. മൂന്നുദിവസമായി ഇതിനുള്ള ഒരുക്കത്തിലായിരുന്നു ബഷീര്‍. പത്മാവതിയില്‍ നിന്ന് ഇടക്കിടെ വെള്ളം വാങ്ങികുടിച്ചിരുന്നു. ഉച്ചസമയത്ത് പത്മാവതി ഉറങ്ങുന്ന ശീലമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഉച്ചയ്ക്ക് കവര്‍ച്ച ആസൂത്രണം ചെയ്തത്...കൂടെ ജോലിചെയ്തിരുന്നവരും ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമത്തിലാകുമെന്ന് ബഷീറിന് അറിയാമായിരുന്നു. വീടിന്‍റെ പുറകുവശത്ത് എത്തിയ ബഷീര്‍ ഒാടിളക്കി വീടിന്‍റെ അകത്തുകടന്നു. മുറിയില്‍ ഉറങ്ങുകയായിരുന്ന പത്മാവതിയുടെ കഴുത്തിലെ മാല ശ്രദ്ധയോടെ ഊരിയെടുത്തു. ഇതിനിടയില്‍ ഉറക്കമുണര്‍ന്ന് കവര്‍ച്ച പ്രതിരോധിച്ചതോടെയാണ് പത്മാവതിയെ കൊലപ്പെടുത്താന്‍ ബഷീര്‍ തീരുമാനിച്ചത്. കട്ടിലില്‍ കിടന്ന തോര്‍ത്ത് എടുത്ത് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചു.
മാലയും എടുത്ത് ആരുമറിയാതെ പണിസ്ഥലത്തെത്തിയ ബഷീര്‍ കൊലപാതകത്തിന്‍റെ വിവരം സത്യഭാമയോടെ പറഞ്ഞു. മാലയുമായി രക്ഷപെടാന്‍ നിര്‍ദേശിച്ച സത്യഭാമ അവിടെ തന്നെ ജോലിയില്‍ തുടര്‍ന്നു. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് സ്ഥലം വിട്ട ബഷീര്‍ നേരത്തെ പറഞ്ഞുറപ്പിച്ച കടയിലെത്തി സ്വര്‍ണം നല്‍കി പണം കൈപ്പറ്റി. വൈകുന്നേരത്തോടെ വീട്ടിലെത്തിയ സത്യഭാമയും ബഷീറും കൂടി പണം വീതിച്ചു. പിറ്റേദിവസം ഒന്നുമറിയാത്ത മട്ടില്‍ ജോലിക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ രാത്രിയോടെയാണ് പത്മ്മാവതി കൊല്ലപ്പെട്ട വിവരം ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് സമീപത്ത് ജോലി ചെയ്തിരുന്ന ജോലിക്കാരെ ചോദ്യം ചെയ്തു. ഉച്ചയ്ക്കാണ് കൊലപാതകം നടന്നതെന്ന് മനസിലാക്കിയ പൊലീസ് ജോലിസ്ഥലത്തുനിന്ന് മടങ്ങിയ ബഷീറിനെ ആദ്യം മുതലേ സംശയിച്ചു.
പിന്നീട് വിശദമായി ചോദ്യം ചെയ്തു. സത്യഭാമയേയും മാറിമാറി ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ച്ചയായി ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഇതോടെ ബഷീറിനേയും സത്യഭാമയേയും അറസ്റ്റു ചെയ്തു. കൊല നടത്തിയെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുത്തു. ഒാടുപൊളിച്ച് ഉള്ളില്‍ കയറിയതും കൊല നടത്തിയതും പ്രതി പൊലീസിനോട് വിവരിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് മൂന്നുകേസുകള്‍ കൂടി തെളിഞ്ഞത്. പ്രതി ആറിലധികം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആക്രിസാധനങ്ങള്‍ മോഷ്ടിക്കുന്ന പതിവുള്ള പ്രതി പണം ആവശ്യം വരുമ്പോഴെല്ലാം ചെറിയ കവര്‍ച്ച നടത്തിയിരുന്നു. ബഷീറിന്‍റെ മൊഴിയുടെ അടിസ്ഥനത്തില്‍ കൂടുതല്‍ മോഷണക്കേസുകള്‍ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Palakkad woman murder: Two construction workers held