പിതാവ് പുനര്‍വിവാഹിതനായതിന് മകനും മരുമകനും ചേര്‍ന്ന് പിതാവിന്റെ സുഹൃത്തിനെ ആക്രമിച്ചു. കൊല്ലം ചിതറയിലാണ് കേസിനാസ്പദമായത് നടന്നത്. കമ്പി വടികൊണ്ടുളള അടിയേറ്റ ഒാട്ടോഡ്രൈവര്‍ ചികില്‍സയിലാണ്. ചിതറ പേഴുംമൂട് സ്വദേശിയും ഒാട്ടോഡ്രൈവറുമായ മണിരാജനാണ് തലക്കും കാലിനും കൈയ്ക്കും പരുക്കേറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികില്‍സയിലുളളത്.
പേഴുംമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ മോഹനന്റെ ഭാര്യ ആറുവര്‍ഷം മുന്‍പ് മരിച്ചതാണ്. കഴിഞ്ഞദിവസം മോഹനന്‍ മറ്റൊരാളെ വിവാഹം ചെയ്തു. ഇതിന് സാഹായമൊരുക്കിയത് ഒാട്ടോഡ്രൈവര്‍ മണിരാജനാണെന്നാണ് ആരോപിച്ചാണ് മോഹനന്റെ മകനും മരുമകനും ചേര്‍ന്ന് മണിരാജനെ ആക്രമിച്ചത്. മണിരാജനെ ആക്രമിച്ചതില്‍പ്രതിഷേധിച്ച് പേഴുംമ്മൂട്ടിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കി. പ്രതികള്‍ക്കായി ചിതറ പൊലീസ് അന്വേഷണം തുടങ്ങി.