കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ എസ്. ഡി. പി. ഐ നേതാവുമുണ്ട്. മൂന്നുപേർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തതായി കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.
കടയില്‍ സാധനം വാങ്ങാന്‍ വന്ന യുവാവിനെ ആക്രമിച്ച കേസിലാണ് മൂന്ന് പേരെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത് . കൂവപ്പള്ളി സ്വദേശി അബ്ദുള്‍ അസീസ് ഇയാളുടെ മക്കളായ ഷെഫീഖ്, ഷമീര്‍ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുള്‍ അസീസ് നടത്തുന്ന കടയില്‍ സാധനം വാങ്ങാന്‍ വന്ന 18 കാരനായ മുഹമ്മദ് ഷഹനാസിനെയാണ് ആക്രമിച്ചത്. സാധനം വാങ്ങിയതിനു ശേഷം മഴ ആയതിനാല്‍ ഷഹനാസ് കടയുടെ പരിസരത്തുള്ള ഷീറ്റിന് കീഴില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ ഷഹനാസും ഷെഫീക്കും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു. ഷഹനാസും ഷെഫീക്കും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു . ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ ഒരാളായ എസ്ഡിപിഐ വാർഡ് സെക്രട്ടറി ഷമീറിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ തന്നെ അടിപിടി കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.പരുക്കെറ്റ മുഹമ്മദ് ഷഹനാസ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.