ബൈക്ക് കത്തിച്ചും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ: ഒരാൾ അറസ്റ്റിൽ

Thillankadu-Gunda-2
SHARE

പാലക്കാട് തില്ലങ്കാടില്‍ യുവാക്കളുെട സംഘം ബൈക്ക് കത്തിച്ചും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടും രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടഞ്ഞുകിടന്ന പെട്രോള്‍ പമ്പിലെത്തി ഇന്ധനം നല്‍കിയില്ലെങ്കില്‍ പമ്പ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഞ്ചാവ് ഉപയോഗിച്ചും മദ്യലഹരിയിലും മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി അതിക്രമം നടത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും കുഴല്‍മന്ദം പൊലീസ് അറിയിച്ചു.  

സിസിടിവി ദൃശ്യങ്ങളില്‍ ആക്രമണത്തില്‍ എട്ട് യുവാക്കളുണ്ട്. രാത്രിയില്‍ റോഡിന് നടുവില്‍ അസഭ്യം പറഞ്ഞ് ബഹളം വച്ചു. ഇരുചക്രവാഹനം കത്തിച്ചു. കട കുത്തിത്തുറന്ന് ഗ്യാസ് സിലിണ്ടര്‍ പുറത്തേക്കെടുത്ത് കത്തിക്കാന്‍ ശ്രമിച്ചു. ചെയ്യുന്നത് തെറ്റല്ലേ എന്ന് ചോദിച്ച യാത്രക്കാരനെ വിരട്ടിയോടിച്ചു. പൊലീസെത്തുമ്പോഴേക്കും യുവാക്കള്‍ രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന തില്ലങ്കാട് മേഖലയിലുള്ള ഒരു യുവാവിനെയാണ് കുഴല്‍മന്ദം പൊലീസ് പിടികൂടിയത്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ട്. പുതുനഗരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പിലെത്തിയാണ് രാത്രിയില്‍ സംഘം ഇന്ധനം ആവശ്യപ്പെട്ടത്. സമയം കഴിഞ്ഞുവെന്ന് അറിയിച്ചപ്പോള്‍ പെട്രോള്‍ കിട്ടിയില്ലെങ്കില്‍ പമ്പ് കത്തിക്കുമെന്നായി. 

യുവാക്കള്‍ കടുത്ത ലഹരിയിലായിരുന്നുവെന്നാണ് പമ്പ് ജീവനക്കാരന്റെ മൊഴി. തുടര്‍ന്നാണ് കുഴല്‍മന്ദം സ്റ്റേഷന്‍ പരിധിയിലുള്ള മറ്റൊരാളുടെ ഇരുചക്രവാഹനവുമായി സംഘം തില്ലങ്കാടെത്തിയത്. ഇവിടെയാണ് ഒരു മണിക്കൂറിലധികം നീണ്ട അതിക്രമം നടന്നത്. പിന്നാലെ സമീപ ഇടങ്ങളിലുമെത്തി സംഘം ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പുതുനഗരം, കുഴല്‍മന്ദം, ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത കേസുകളെടുത്താണ് യുവാക്കളുടെ പരാക്രമം അന്വേഷിക്കുന്നത്.

MORE IN Kuttapathram
SHOW MORE