നിർമാണ ജോലിക്കായി കേരളത്തിലെത്തി പിന്നീട് അതിഥി തൊഴിലാളികള്‍ക്ക് പതിവായി കഞ്ചാവ് കൈമാറിയിരുന്ന ഒഡീഷക്കാരന്‍ അറസ്റ്റില്‍. രോഹിത്ത് കുമാര്‍ ബഹ്റയെയാണ് എട്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി പാലക്കാട് കസബ പൊലീസ് പിടികൂടിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് മനസിലാക്കിയാണ് കഞ്ചാവ് വിൽപനയ്ക്ക് ഇറങ്ങിയതെന്നാണ് ഇയാളുടെ മൊഴി.
രണ്ട് വര്‍ഷം മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം രോഹിത്ത് കുമാര്‍ ബഹ്റ കഞ്ചിക്കോടെത്തിയത് തൊഴില്‍ തേടിയാണ്. വ്യവസായ മേഖലയില്‍ തരക്കേടില്ലാത്ത ജോലിയും കിട്ടി. ഇതിനിടയിലാണ് ഇടയ്ക്ക് നിര്‍ത്തിയിരുന്ന കഞ്ചാവ് ഉപയോഗം വീണ്ടും തുടങ്ങിയത്. സുഹൃത്തുക്കള്‍ക്ക് ചെറിയ അളവില്‍ കൈമാറുന്നതും പതിവാക്കി. അങ്ങനെയാണ് ലാഭമുള്ള കച്ചവടമെന്ന് കണ്ട് നാട്ടില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പന പതിവാക്കിയത്. ഒരുമാസത്തില്‍ ഒന്നില്‍ കുറയാെത നാട്ടില്‍ പോകുന്ന ശീലമുണ്ട് രോഹിത്ത് കുമാറിന്. മടങ്ങി വരുമ്പോള്‍ കൈയ്യില്‍ പത്ത് കിലോയോളം കഞ്ചാവുമുണ്ടാകും. അതിഥി തൊഴിലാളികള്‍ക്കൊപ്പം കോളജ് വിദ്യാര്‍ഥികള്‍ക്കും ലഹരി കൈമാറിയിരുന്നതോടെ വരുമാനം ഇരട്ടിയായി. ലാഭം നന്നായി കൂടി വരുന്നതിനിടയിലാണ് കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലാകുന്നത്. പതിവ് ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി കഞ്ചാവുമായി സഞ്ചരിക്കുമ്പോഴാണ് പൊലീസ് കുരുക്കിടുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണയിൽ നാലര ലക്ഷം രൂപ വില വരും. കോടതിയില്‍ ഹാജരാക്കിയ രോഹിത്ത് കുമാറിനെ റിമാന്‍ഡ് ചെയ്തു.