തമിഴ്നാട് വിഴുപ്പുറത്ത് ഡി.എം.കെ. നേതാവിനെ വാഹനം തടഞ്ഞുനിർത്തി ഓടിച്ചിട്ടു വെട്ടിക്കൊന്നു. വിശ്വ ഗ്രാമമായ ഓറോവില്ലിന് അടുത്താണു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗം ജയകുമാറാണു കൊല്ലപ്പെട്ടത്. മൂന്നുദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവാണ് ജയകുമാര്‍. ഡി..എം.കെയുടെ പരമോന്നത കമ്മിറ്റിയായ ജനറല്‍ കൗണ്‍സില്‍ അംഗം വിഴുപ്പുരം കൊട്ടക്കരൈ സ്വദേശി ജയകുമാർ അതിദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്നു ചിദംബരത്തേക്കു പോകുന്നതിനിടെ ഓറോവില്ലിനു സമീപം വച്ച് ഇരുചക്രവാഹനത്തിലെത്തിയ സായുധ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജയകുമാറിനെ റോഡിനോടു ചേര്‍ന്നുള്ള പാട്ടത്തിട്ടു സംഘം വെട്ടിയും കുത്തിയും ഗുരുതരമായി പരുക്കേല്‍പ്പിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവത്തിൽ ഓറോവിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകികളെക്കുറിച്ചു നിലവിൽ സൂചനയൊന്നും കിട്ടിയിട്ടില്ല. രണ്ടു ദിവസം മുന്‍പ് ചെന്നൈയോടു ചേര്‍ന്നുള്ള തിരുവള്ളൂരിൽ ഡി.എം.കെയുടെ പ്രാദേശിക നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊന്നിരുന്നു. തിരുവെള്ളൂര്‍ ബസ് സ്റ്റാന്‍ഡില്‍ പെട്ടിക്കട നടത്തുന്ന മോഹനനെ രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഒരുസംഘം ആക്രമിച്ചത്. കേസിൽ സഞ്ജയ്, വിക്കി, റിതീഷ് എന്നീപ്രതികളെ തിരുത്തണി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.വ്യക്തി വൈരാഗ്യമാണു കൊലയ്ക്കു കാരണെന്നാണു സൂചന. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിന്റെ നടുക്കത്തിലാണു ഡി.എം.കെ നേതൃത്വം.