മധുര സ്വദേശികളായ രണ്ടുപേരില്‍ നിന്ന് കസ്റ്റംസ് ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. ട്രെയിനില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി എത്തിച്ച സ്വര്‍ണമാണ് പിടികൂടിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണമാണിത്. വിഡിയോ റിപ്പോർട്ട് കാണാം.
സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ട്രെയിന്‍ യാത്രക്കാരുടെ കൈവശം സ്വര്‍ണം കൊടുത്തുവിടുന്നതായി രഹസ്യവിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പ്രിവന്റീവ് സംഘം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ഇതിനിടയിലാണ്കണ്ണൂര്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ പോകാനായി സ്റ്റേഷനിലെത്തിയ മധുര സ്വദേശികളായ ശ്രീധറും ,മഹേന്ദ്രകുമാറും പിടിയിലാകുന്നത്. തുണികൊണ്ടുള്ള ബെല്‍റ്റില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിയ നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍. ശ്രീധറില്‍ നിന്ന് ഒരു കിലോയും മഹേന്ദ്രകുമാറില്‍ നിന്ന് അരക്കിലോയും കണ്ടെടുത്തു.
വിവിധ വിമാനത്താവളങ്ങള്‍ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ സ്വര്‍ണമിശ്രിതം സ്വര്‍ണ കട്ടികളാക്കിയതാണിത്. ഇത് കോയമ്പത്തൂര്‍ വഴി മധുരയില്‍ എത്തിക്കുകയായിരുന്നു സ്വര്‍ണക്കടത്ത് സംഘങ്ങളുടെ ലക്ഷ്യം. നാലുമാസത്തിനിടെ എണ്‍പത് കേസുകളിലായി 64 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ സിനോയ് കെ മാത്യുവിന്റ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, പ്രവീണ്‍കുമാര്‍ എം പ്രകാശ് ഇന്‍സ്പെക്ടര്‍മാരായ എം പ്രതീഷ്, മുഹമ്മദ് ഫൈസല്‍, സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.