ഗ്രാമസഭയില്‍ ക്വോറം തികയാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സിപിഎം പഞ്ചായത്ത് മെമ്പര്‍ മര്‍ദിച്ചതായി പരാതി. ഓട്ടോറിക്ഷാ തൊഴിലാളിയും എഐടിയുസി പ്രവര്‍ത്തകനുമായ എരുമേലി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. മൂന്നുപേര്‍ ചേര്‍ന്ന് റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് പരുക്കേറ്റ റെജി പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
എരുമേലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഗ്രാമസഭയില്‍ ക്വോറം തികയാത്തതിനെക്കുറിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ക്വോറം തികയാതെ ഗ്രാമസഭ തുടങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞതിലെ വിരോധം മൂലം കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നെന്ന് പ്രദേശത്തെ സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. എരുമേലി ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചിരുന്ന റെജിയെ പ്രതികളിലൊരാള്‍ നേര്‍ച്ചപ്പാറയിലേക്ക് ഓട്ടം വിളിച്ചു. വഴിമധ്യേ ചേര്‍ന്ന മറ്റ് രണ്ടുപേര്‍ ബൈക്ക് മുന്‍പില്‍ വെച്ച് റോഡ് തടഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ ചേര്‍ന്ന് വയറിലും കഴുത്തിലും തലയിലും മര്‍ദിച്ചു
പ്രാദേശിക സിപിഐ നേതാക്കളുടെ നിര്‍ദേശത്തില്‍ പരുക്കേറ്റ റെജി എരുമേലി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റെജി തിരിച്ചെത്തി. എരുമേലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു