കോഴിക്കോട്ടെ ഇര്‍ഷാദിന്റെ മരണത്തിന് സമാനമായിരുന്നു ഒന്നരമാസം മുമ്പ് കൊല്ലപ്പെട്ട കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകവും. കള്ളക്കടത്തു സംഘത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായാണ് അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ടത്. സിദ്ദിഖിനും ഇര്‍ഷാദിനുമുണ്ടായ അനുഭവം കേരളത്തില്‍ ഇനി ആര്‍ക്കുമുണ്ടാകരുതെന്നാണ് സിദ്ദിഖിന്റെ കുടുംബത്തിന്റെ ആവശ്യം.
വിദേശത്തു നിന്നെത്തിയ അബൂബക്കര്‍ സിദ്ദിഖിനെ ജൂണ്‍ ഇരുപത്തി ആറിനാണ് ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടു പോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. വിദേശത്തേക്ക് കടത്തിവിട്ട ഡോളര്‍ അവിടെ എത്തിച്ചില്ലെന്ന പേരിലാണ് സിദ്ദിഖിനെയും സഹോദരന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെ കള്ളക്കടത്ത് സംഘം തട്ടികൊണ്ടുപോയത്. കോഴിക്കോട്ടെ ഇര്‍ഷാദിനുണ്ടായ അനുഭവവും സമാനം തന്നെ. സംസ്ഥാനത്ത് കള്ളക്കടത്തു സംഘം വിളയാടുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവുകളാണ് ഇവര്‍ രണ്ടു പേരും.
സിദ്ദിഖിന്റെ മരണത്തോടെ അനാഥരായത് പത്തുമാസം പ്രായമുള്ള കുഞ്ഞും ഭാര്യയുമാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കോഴിക്കോട്ടെ ഇര്‍ഷാദും. സിദ്ദിഖിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ നല്‍കിയ പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതവുമാണ്. സംസ്ഥാനത്ത് കള്ളക്കടത്തു സംഘത്തിന്റെ വിളയാട്ടം അവസാനിപ്പിക്കാന്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ അത്യാവശമാണ്.