തിരുവനന്തപുരത്ത് റിട്ടയേർഡ് എ എസ് ഐ യുടെ കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് സാഹസികമായി പിടികൂടി. തോക്കു ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച ജെറ്റ് സന്തോഷിനെയാണ് തുമ്പ പോലീസ് കീഴ്പ്പെടുത്തിയത്.
ഒളിവിലായിരുന്നു ജെറ്റ് സന്തോഷ്. പുലര്‍ച്ചെ പള്ളിത്തുറയിലെ വീട് പൊലീസ് വളഞ്ഞു. ഇത് മനസ്സിലാക്കിയ സന്തോഷ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് തെങ്ങുവഴി രക്ഷപെടാന്‍ ശ്രമിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ തോക്കു ചൂണ്ടി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു, ഇയാളെ പിടികൂടിയ സി പി ഒ ബിനുവിന് പരിക്കേറ്റു. തോക്കു കൊണ്ട് ബിനുവിന്റെ നെറ്റിക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
1998 ൽ ചെമ്പഴന്തിയിൽ റിട്ട. എ എസ് ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. ജാമ്യം നേടിയശേഷം ഒളിവിൽ കഴിയുകയായിരുന്നു. നേരത്തേ പല തവണ പിടികൂടാനെത്തിയപ്പോഴും പൊലീസിനു നേരെ തോക്കുചൂണ്ടി രക്ഷപെട്ടു. പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനിയായിരുന്ന എൽ ടി ടി കബീറിന്റെ അനുയായിയായിരുന്നു ജെറ്റ് സന്തോഷ്. മുപ്പതോളം വരുന്ന പൊലീസ് സംഘം ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തു.