പാലക്കാട് ചപ്പക്കാട് പട്ടികജാതി കോളനിയില്‍ നിന്ന് അഞ്ച് മാസം മുന്‍പ് കാണാതായ രണ്ട് യുവാക്കള്‍ക്കായുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയില്‍. നൂറിലധികമാളുകളെ ചോദ്യം ചെയ്തിട്ടും യാതൊരു തുമ്പും കണ്ടെത്താനായില്ലെന്നാണ് നിഗമനം. ഇവരുവരെയും ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടാകുമെന്നും തുടര്‍ന്ന് സംഘം ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചതായി സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
സാമുവല്‍ എന്ന സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ ഓഗസ്റ്റ് മുപ്പതിന് രാത്രിയോടെയാണ് കാണാതായത്. കോളനിയിലെ വീട്ടില്‍ ഏഴ് മണി വരെ യുവാക്കളെ കണ്ടവരുണ്ട്. ഇരുവരും ജോലി ചെയ്തിരുന്ന തെങ്ങിന്‍ തോട്ടത്തിലാണ് സാമുവലിന്റെ മൊബൈല്‍ ഫോണ്‍ ഒടുവില്‍ നിശ്ചലമായത്. മുരുകേശന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമില്ല.
ഇരുവരും വീട് വിട്ട് നില്‍ക്കുന്ന പ്രകൃതക്കാരല്ല. അങ്ങനെയെങ്കില്‍ ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടാകും. അന്വേഷിക്കുന്നുവെന്ന് പറയുന്നതല്ലാതെ വ്യക്തമായി ഒന്നും പറയാന്‍ ക്രൈംബ്രാഞ്ചിനാകുന്നില്ല. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സമീപത്തെ പറമ്പിലും പുഴയിലും കിണറിലുമെല്ലാം അഗ്നിശമനസേനയുടെ നേതൃത്വത്തിലും പരിശോധിച്ചു. ബന്ധുക്കളും നാട്ടുകാരും സ്വന്തം നിലയിലും തെരഞ്ഞു. തിരോധാനത്തെക്കുറിച്ചുള്ള തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വ്യക്തമായ സൂചനകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.