ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ഷൈജുഖാന്‍ പൊലീസ് നിരീക്ഷണത്തില്‍ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്.കുട്ടികള്‍ക്ക് ഉറക്കഗുളിക നല്‍കിയശേഷമാണ് ജാസ്മിനെ ഷൈജു കൊലപ്പെടുത്തിയതെന്നാണ് സംശയം. ഏറെ നേരമായിട്ടും ആരും എഴുന്നേൽക്കാതായപ്പോള്‍ മക്കളാണ് കട്ടിലിൽ അമ്മയും അച്ഛനും കിടക്കുന്നതു കണ്ടത്. ഷൈജുഖാനെ വിളിച്ചപ്പോള്‍ ചെറിയ രീതിയിൽ ഞരക്കം ഉണ്ടായിരുന്നു. തൊട്ടടുത്തു കിടന്ന ജാസ്മിനെ തട്ടി വിളിച്ചപ്പോൾ ശരീരം തണുത്തതുപോലെ തോന്നി. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന് കട്ടപിടിച്ച നിലയിലും. മക്കളുടെ നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും എത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തായത്. ഏറെ നാളായി സാമ്പത്തികപ്രശ്നത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. പലപ്പോഴും ഭാര്യയെയും മക്കളെയും ഷൈജുഖാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അമ്മയെ അച്ഛന് മർദിക്കുമായിരുന്നുവെന്ന് മക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പൊലീസ് ശാസ്ത്രീയപരിശോധന നടത്തി. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതി ഷൈജുഖാന്‍ പൊലീസ് നിരിക്ഷണത്തിലാണ്. വെളിച്ചിക്കാലയിൽ വാടക വീടിനോട് ചേർന്ന് സ്റ്റേഷനറി കടയും തൊട്ടടുത്തായി വസ്ത്ര വ്യാപാരവും നടത്തുകയായിരുന്നു ഷൈജു.