മുറിയില്‍ പൂട്ടിയിട്ടാണ് നൂര്‍ജഹാനെ മന്ത്രവാദത്തിനു വിധേയയാക്കിയതെന്ന ആരോപണവുമായി നൂര്‍ജഹാന്റെ ബന്ധുക്കള്‍. ദേഹമാസകലം വ്രണം ബാധിച്ച നിലയിലായിരുന്ന നൂര്‍ജഹാന്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മന്ത്രവാദത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വളയം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നൂര്‍ജഹാന്റെ മരണത്തിനു പിന്നാലെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഭര്‍ത്താവ് ജമാലിനെതിരെ ഉന്നയിക്കുന്നത്. ത്വക്ക് രോഗത്തിന് ചികില്‍സ നല്കാതെ മന്ത്രവാദ ചികില്‍സക്കായി ആലുവയിലേക്ക് കൊണ്ടുപോയി. ആലുവ കേന്ദീകരിച്ചാണ് മന്ത്രവാദം നടത്തിയത്. എട്ടുമാസം മുന്‍പ് രോഗ വിവരം അറിഞ്ഞ് നൂര്‍ജഹാന്റെ വാടക വീട്ടിലെത്തിയപ്പോള്‍ മോശം അവസ്ഥയില്‍ വാഴയിലയില്‍ കിടത്തിയതാണ് കണ്ടത്. അന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ ചികില്‍സ നല്‍കാതെ വീണ്ടും രോഗം മാറാന്‍ മന്ത്രവാദം ചെയ്തു. വീട്ടില്‍ മന്ത്രവാദം നടത്തുന്നതായി അയല്‍കാരും പറഞ്ഞതായി ബന്ധുക്കള്‍. പലപ്പോഴും മുറിയില്‍ പൂട്ടിയിട്ടാണ് മന്ത്രവാദം നടത്തിയത്. ആരുമായും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.
ഇതിനു മുന്‍പ് നൂര്‍ജഹാന്റെ ഒരു മകള്‍ ഇങ്ങനെ ചികില്‍സ കിട്ടാതെ മരിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ജമാലിനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുടുംബ പ്രശ്നത്തിന്റെ പേരില്‍ തന്നെ ബലിയാടാക്കുകയാണെന്ന് ജമാല്‍ പറഞ്ഞു. ആവശ്യമായ ചികില്‍സ നല്‍കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും ജമാല്‍ പറഞ്ഞു.