ബൈക്കിലെത്തി മാലകവര്‍ന്ന കേസില്‍ മലപ്പുറത്ത് പിടിയിലായ രണ്ടുപേരെ ഒറ്റപ്പാലത്തെ സമാനമായ കേസിലും അറസ്റ്റ് ചെയ്തു. പെരിനാട്, ഹരിപ്പാട് സ്വദേശികളായ ഇരുവരെയും കവര്‍ച്ചയുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ മറ്റ് രണ്ടുപേരെക്കൂടി പിടികൂടാന്‍ അന്വേഷണം തുടങ്ങി.
സമാനമായ ഒട്ടേറെ കേസുകളിൽ പ്രതികളായ കൊല്ലം അഞ്ചാലുംമൂട് പെരിനാട് സ്വദേശി ശശി, ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല സ്വദേശി ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. മലപ്പുറം പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായി മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇരുവരും. പെരുമ്പടപ്പ് പൊലീസിനു നൽകിയ കുറ്റസമ്മത മൊഴിയിലാണ് ഒറ്റപ്പാലത്തെ കേസിനു തുമ്പായത്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന് കണ്ണിയംപുറം സ്വദേശിനിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ തൂക്കമുള്ള മാല പൊട്ടിച്ച കേസിലാണ് ഒറ്റപ്പാലം പൊലീസിന്റെ നടപടി. ഭാരതപ്പുഴ റോഡിലായിരുന്നു പിടിച്ചുപറി. ഇരുവരെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഇവരിൽ നിന്നു സ്വർണം വാങ്ങിയ ആലപ്പുഴ സ്വദേശി ബൈജുവിനെയും കൊല്ലം സ്വദേശി ദീപക്കിനെയും കേസിൽ പ്രതിചേര്‍ക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. ഇവരും സമാനമായ മറ്റൊരു കേസിൽ റിമാൻഡിലാണ്.