കൊല്ലം ആയൂരിൽ ലോറിഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ലോറി ഡ്രൈവറും ആക്രമിക്കപ്പെട്ടു. കുളത്തുപ്പുഴ സ്വദേശി ഷിബിനാണ് കാലിന് പരുക്കേറ്റ് ആശുപത്രിയിലുളളത്. ആയൂരിലെ കൊലപാതകത്തില്‍ പ്രതികളായവരാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നു.
കൊല്ലം ഇത്തിക്കരയിൽ ലോറി റോഡ‍് വശത്ത് നിര്‍ത്തി ഡ്രൈവര്‍ വിശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. എട്ടുപേരടങ്ങുന്ന സംഘം ആക്രമിച്ചതായാണ് ലോറി ഡ്രൈവറായ കുളത്തൂപ്പുഴ സ്വദേശി ഷിബിന്‍ പറയുന്നത്. മര്‍ദിക്കുകയും കാല്‍ അടിച്ച് ഒടിക്കുകയും ചെയ്തു. കഴിഞ്ഞ 22ന് ആയൂരില്‍ ലോറി ഡ്രൈവറായ അജയന്‍പിളള അക്രമികളുടെ കുത്തേറ്റ് മരിച്ചു കിടക്കുന്നത് ഷിബിന്‍ പൊലീസിനെ അറിയിച്ചെന്നാണ് വിവരം. കൊലപാതകം നടത്തിയവര്‍ തന്നെയാണോ ഷിബിനെ ആക്രമിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നു. കണ്ണൂരില്‍ നിന്ന് വെട്ടുകല്ലു കയറ്റി വന്ന് ഇത്തിക്കരയാറിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു ഷിബിനെ ആക്രമിച്ചത്. അക്രമികള്‍ വന്ന വാഹനത്തിലേക്ക് ഷിബിനെ വലിച്ചുകയറ്റാനും ശ്രമിച്ചു. മർദനമേറ്റ ഷിബിൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .