ആലപ്പുഴ കടക്കരപ്പള്ളിയില്‍ നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കൊല്ലപ്പെട്ട ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭര്‍ത്താവ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു. 2 വര്‍ഷമായി രതീഷ് ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്നും ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. രതീഷ് ഇപ്പോള്‍ റിമാൻഡിലാണ്.