കൊച്ചി ചക്കരപറമ്പിലെ സ്ത്രീധന പീഡനക്കേസില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി വനിതാ കമ്മിഷന്‍. കേസ് ൈകകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് യുവതിയെ സന്ദര്‍ശിച്ച കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഒാഫിസറോട് വനിതാകമ്മിഷന്‍ വിശദീകരണം തേടി. േകസില്‍ യുവതിയുടെ ഭര്‍ത്താവ് പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സണ്‍ പീറ്ററിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു. കേസില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
കൊച്ചിയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയായ യുവതി മൂന്ന് മാസം മുന്‍പാണ് പച്ചാളം സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ വിവാഹം ചെയ്ത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായി. വിവാഹസമയത്ത് പിതാവ് നല്‍കിയ അന്‍പത് പവന്‍ സ്വര്‍ണാഭരണം ഭര്‍ത്താവിന് നല്‍കാത്തതിന്റെ പേരിലാണ് ഉപദ്രവം തുടങ്ങിയത്. ഇതേ കുറിച്ച് ഭര്‍തൃമാതാവിനോട് പരാതി പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. രണ്ടാഴ്ച മുന്‍പ് നോര്‍ത്ത് സ്റ്റേഷനിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയപ്പോള്‍ കൗണ്‍സിലിങ്ങിന് പോകാനായിരുന്നു നിര്‍ദേശം. മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത എഴുപതുകാരനായ അച്ഛന്‍റെ കാല്‍ മകളുടെ ഭര്‍ത്താവ് തല്ലിയൊടിച്ചു.
എന്നാല്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് ഭര്‍ത്താവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസും കയ്യൊഴിഞ്ഞതോടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രണ്ടാം വിവാഹമെന്ന ഒറ്റക്കാരണത്താലാണ് വീട്ടുകാരോട് പോലും പരാതി പറയാതെ നിസ്സഹായയായി എല്ലാം സഹിച്ചതെന്ന് മുപ്പത്തിയൊന്നുകാരി പറഞ്ഞു. വനിതാകമ്മിഷന്‍ അംഗങ്ങള്‍ ചക്കരപറമ്പിലെ യുവതിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.
സംഭവം വിവാദമായതോടെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് കൊച്ചി ഡിസിപിയോട് അന്വേഷണത്തിന് നിര്‍ദേശവും നല്‍കിയിരുന്നു. കേസിലെ പ്രതി പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സണ്‍ പീറ്ററിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കര്‍ശന നടപടിക്ക് കൊച്ചി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജിപ്സണെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. ഇയാളും കുടുംബവും ഒളിവിലാണെന്നാണ് സൂചന.