കൊല്ലം ചിറ്റടിശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളനെ പിടികൂടി. ഒട്ടേറെ കേസില്‍ പ്രതിയായ ആലപ്പുഴ കളര്‍കോട് സ്വദേശി സുമേഷാണ് അറസ്റ്റിലായത്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതി സ്വയം മുറിവേല്‍പ്പിച്ചു.
തെളിവെടുപ്പിന് ശേഷം തിരികെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് സുമേഷ് ഇങ്ങനെ വിലങ്ങുകള്‍ കൊണ്ട് സ്വയം നെറ്റിയില്‍ മുറിവേല്‍പ്പിച്ചത്. കള്ളനെ കാണാന്‍ എത്തിയവരെ അസഭ്യം പറയുകയും ചെയ്തു.
ആലപ്പുഴ കളര്‍കോട് സ്വദേശിയാണ് സുമേഷ്. ഒട്ടേറെ മോഷണ കേസില്‍ പ്രതിയായ ഇയാള്‍ മൂന്നു മാസം മുന്‍പാണ് ജയില്‍ മോചിതനായത്. പിന്നാലെ കൊല്ലത്തുള്ള സഹോദരിയുടെ വീട്ടിലെത്തിയ സുമേഷ് അവിടെ താമസിച്ചു കൊണ്ട് മോഷണം തുടര്‍ന്നു. ഈ മാസം എട്ടാം തീയതിയാണ് താമരക്കുളം ചിറ്റടിശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തില്‍ മോഷണം നടന്നത്. തൊട്ടടുത്ത ദിവസം ഇരവിപുരം ആലുംമൂട് ശിവക്ഷേത്രത്തിലെ വഞ്ചികളും കുത്തിത്തുറന്നു. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് കള്ളനെ പിടികൂടിയത്.