മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; നാലുപേര്‍ കൂടി കസ്റ്റഡിയില്‍

mannar-bindu-01
SHARE

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ  സ്വര്‍ണക്കടത്ത് സംഘത്തിന് പ്രാദേശികമായി സഹായം നല്‍കിയ നാലുപേര്‍ കൂടി കസ്റ്റഡിയില്‍.യുവതിയെ തട്ടിക്കൊണ്ടുപോയവരെന്ന് സംശയക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. അതേസമയം കഴിഞ്ഞദിവസം യുവതിയുടെ ഭര്‍ത്താവ് ബിനോയിയുടെ ഫോണില്‍ ഭീഷണിയുമെത്തി മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ  സ്വര്‍ണക്കടത്ത് സംഘത്തിന് പ്രാദേശികമായി സഹായം നല്‍കിയ നാലുപേരെയാണ്  കസ്റ്റഡിയിലെടുത്തത്. മാന്നാര്‍ സ്വദേശികളായ ലിജോ, കൊച്ചുമോന്‍,ശിവപ്രസാദ്,  ഷിഹാബ് എന്നിവരാണ്  കസ്റ്റഡിയിലായത്.  സംഘത്തെ സഹായിച്ച പീറ്റര്‍ എന്നയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവരില്‍ ചിലരുടെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. പൊലീസ് സംഘം കുരട്ടിക്കാട് സ്വദേശി ബിന്ദു ചികില്‍സയില്‍ കഴിയുന്ന  ആശുപത്രിയിലെത്തി  ചിത്രങ്ങള്‍  യുവതിയെ കാണിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ചിത്രങ്ങള്‍ പ്രതികളുടേതാണോ എന്ന് വ്യക്തമാക്കാന്‍ പൊലീസ് തയാറായില്ല. അതേസമയം കഴിഞ്ഞ ദിവസം ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയിക്ക് ഫോണിലൂടെ ഭീഷണിയുമെത്തി.വിദേശ നമ്പറാണ് ഫോണില്‍ തെളിഞ്ഞതെങ്കിലും കേരളത്തില്‍നിന്നാണ് വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. മുഹമ്മദ് റസല്‍ എന്നയാളുടെ പേരിലുള്ള നമ്പറില്‍നിന്നാണ് വിളിച്ചതെന്നും വ്യക്തമായിട്ടുണ്ട്. 

തട്ടിക്കൊണ്ടുപോകുമ്പോള്‍ വലിച്ചിഴയ്ക്കുന്നതിനിടെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ബിന്ദു ഇപ്പോഴും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം സജീവമാണ്. യുവതി വീട്ടിലെത്തിയ ദിവസം സ്വര്‍ണം അന്വേഷിച്ചെത്തിയ രാജേഷ് എന്നയാളുടെ വാഹനം പൊലീസ്  പിടിച്ചെടുത്തു. യുവതിയെ തട്ടിക്കൊണ്ടുപൊയ സംഘത്തിന്‍റെ സ്വര്‍ണക്കടത്ത് ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കസ്റ്റംസും ഇഡിയുമാണ് അന്വേഷിക്കുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ചാകും കസ്റ്റംസും ഇഡിയും യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തുക .

MORE IN Kuttapathram
SHOW MORE
Loading...
Loading...