കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച കേസില്‍ അന്വേഷണ സംഘം ഡിഎന്‍എ പരിശോധനയ്ക്ക്. സംശയമുള്ള എട്ടുപേരുടെ ഡി.എൻ.എ പരിശോധിക്കാനാണ് തീരുമാനം. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.
കല്ലുവാതുക്കല്‍ നടക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന്റെ പറമ്പില്‍ നിന്നു ഈ മാസം അഞ്ചാം തീയതി പുലര്‍ച്ചയാണ് ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസെത്തി ആണ്‍കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ വയറ്റിലും ശ്വാസകോശത്തിലും നിന്നു കരിയിലയുടെ ഭാഗങ്ങൾ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ആശുപത്രികളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് സംഭവ ദിവസം അര്‍ധരാത്രിയില്‍ ദീര്‍ഘനേരം മൈബൈല്‍ ഫോണില്‍ സംസാരിച്ച പ്രദേശവാസികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.