തലയ്ക്കു പരുക്കേറ്റ് വീട്ടമ്മ മരിച്ചു; കൊലപാതകമെന്നു സൂചന; സംശയമിങ്ങനെ

philomina-death
SHARE

ആലപ്പുഴ: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. 5ന് തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ഫിലോമിന ഇന്നലെ രാവിലെയാണ് മരിച്ചത്.

കൊലപാതകം സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടരന്വേഷണം നടത്തുമെന്ന് സൗത്ത് സിഐ എം.കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ 5ന് വൈകിട്ട് വീട്ടിൽ നിന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ഫിലോമിനയെ ജനറൽ ആശുപത്രിയിലും തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ അബോധാവസ്ഥയിലായിരുന്നു. തലയിൽ ഭാരമുള്ള എന്തോ വീണ് മുറിവുണ്ടായി എന്നാണ് ബന്ധുക്കൾ ഡോക്ടറെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് ഡോക്ടർ പൊലീസിനോടു പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ മരിച്ചു.  അടിയേറ്റതിനെ തുടർന്ന് തലയിൽ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണു സൂചന. നാട്ടുകാരിൽ ചിലർ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതായി സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കൊലപാതകമാണെന്നു സംശയിക്കുന്നതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഫിലോമിനയുടെ മക്കൾ: സ്വപ്ന, സീമ, സീന, സുനീഷ്. മരുമക്കൾ: സാലി, ബോസ്, സുനിയപ്പൻ, ഫ്രാ‍ൻസി.

MORE IN Kuttapathram
SHOW MORE
Loading...
Loading...