സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് അനുയായികളും കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ മരത്തിൽ സാരിയിൽ കുരുക്കിട്ട് തൂങ്ങി മരിച്ചതെന്ന് പൊലീസ് പറയുന്നു. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
35 വയസുള്ള സ്വയം പ്രഖ്യാപിത ആൾദൈവം നിഥിൻ ബെഹ്റയെയും രണ്ടു അനുയായികളെയും നവംബർ 14 മുതൽ കാണാനില്ലായിരുന്നു. ഇവരെ അന്വേഷിക്കുമ്പോഴാണ് കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. കാണാതാകുമ്പോൾ ഇവർക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
കാട്ടിലെത്തിയ ശേഷം ആൾദൈവവും അനുയായികളും മദ്യപിച്ചതായും കുട്ടി വെളിപ്പെടുത്തി. ലഹരിയിൽ ആയപ്പോൾ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കുമെന്ന് ആൾദൈവം പറഞ്ഞതായും ഇതോടെയാണ് മൂവരും മരത്തിൽ തൂങ്ങിയതെന്നുമാണ് കുട്ടി പറയുന്നത്. ഭയന്നുപോയ കുട്ടി സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഇയാൾക്ക് മന്ത്രവാദം ഉണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.