സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഏഴു പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയില്‍. കവർച്ചയിലൂടെ ലഭിക്കുന്ന പണം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോയി ധൂര്‍ത്തടിക്കുകയാണ് പതിവ്.
കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നടന്ന കവർച്ചയെക്കുറിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവില്‍ എത്തിയത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജംക്ഷന്‍, കോതകുളങ്ങര, കാസർഗോഡ് വിദ്യാനഗർ എന്നിവടങ്ങളിലും ഇതേസംഘം കവര്‍ച്ച നടത്താറുണ്ട്. കാസര്‍കോട് സ്വദേശികളായ മഷൂദ്, മുഹമ്മദ് അമീര്‍, അഷ്ക്കര്‍ എന്നിവരാണ് പിടിയിലായത്. കവര്‍ച്ചയുടെ സൂത്രധാരന്‍ സാബിത് ഒളിവിലാണ്. എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ജോലിക്കാരെന്ന വ്യാജേന എത്തിയാണ് ഇവർ രാത്രി കാലങ്ങളിൽ മോഷണം നടത്തിയിരുന്നത്. പെട്രോള്‍ പമ്പ് ഓഫിസുകളില്‍ നിന്ന് തട്ടിയെടുത്ത പണവുമായി ബംഗ്ലുരുവില്‍ പോയി ധൂര്‍ത്തടിക്കുകയാണ് പതിവ്. പണം കഴിഞ്ഞാല്‍ ഉടന്‍ ഇവർ വീണ്ടും മോഷണത്തിനിറങ്ങും.
അറസ്റ്റിലായ മഷൂദിന്റെ പേരിൽ വിവിധ ജില്ലകളിലായി എട്ടും അലി അഷ്കറിന്റെ പേരിൽ അഞ്ചും അമീറിന്റെ പേരിൽ രണ്ടും കേസുകളുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി ഇരുന്നൂറോളം സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അരലക്ഷം ഫോണ്‍ കോളുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.