അച്ഛൻ മക്കളെ നായകന്മാരാക്കി നിർമിച്ച് സിനിമ മൂലം സാമ്പത്തിക പ്രതിസന്ധി. പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച് മക്കൾ. തമിഴ്നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം. സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍, ലെനിന്‍ കുമാര്‍ എന്നിവരാണ് മാധവരാം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.
ഇവരുടെ അച്ഛന്‍ വിജയശങ്കര്‍ നീ താന്‍ രാജ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചിരുന്നു. മക്കളായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങി. സിനിമാ പൂര്‍ത്തിയാക്കുന്നതിന് പിതാവിനെ സഹായിക്കുന്നതിനാണ് സഹോദരങ്ങള്‍ ആടു മോഷണം തൊഴിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍ നിന്നും ഒരെണ്ണത്തിനെയോ രണ്ടെണ്ണത്തിനെയോ കൈക്കലാക്കി വാഹനത്തില്‍ സ്ഥലം വിടുകയാണ് ഇവര്‍ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബർ ഒമ്പതിന് മാധവറാമിൽ വെച്ച് പളനി എന്നയാളുടെ ആടിനെ മോഷ്ടിച്ചതാണ് ഇവരുടെ പദ്ധതി പൊളിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പളനിക്ക് ആറ് ആടുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണത്തെ കാണാതായത് ഉടമ ശ്രദ്ധിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.