കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഒരു വർഷം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഫാത്തിമയുടെ മാതാപിതാക്കളുടെ മൊഴി പോലും എടുത്തിട്ടില്ല. നീതി േതടി, വീണ്ടും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ നേരില്‍ കാണാനാണ് കുടുംബത്തിന്റെ തീരുമാനം.
മകളുടെ മരണകാരണം തേടി അബ്ദുള്‍ ലത്തീഫ് അലയാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. കഴിഞ്ഞ നവംബര്‍ ഒന്‍പതാം തീയതിയാണ് ഫാത്തിമ ലത്തീഫിന്റെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ നിന്നു കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നായിരുന്നു മദ്രാസ് ഐഐടിയിയുടെ വിശദീകരണം. ചില അധ്യാപകര്‍ക്കെതിരെയാ പരാമര്‍ശങ്ങള്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തിയിരുന്നു. ആദ്യം കേസ് അന്വേഷിച്ചത് തമിഴ്നാട് കോട്ടൂർപുരം പൊലീസാണ്. പിന്നീട് ചെന്നൈ പൊലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഫാത്തിമ ലത്തീഫിന്റെ അച്ഛന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ നേരില്‍ കണ്ട് പരാതി പറഞ്ഞതോടെ സിബിഐയെ നിയോഗിച്ചു. എന്നാല്‍ ഇതുവരെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സിബിഐ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ മറുപടി ലഭിക്കുന്ന മുറയ്ക്ക് കോടതിയെ സമീപിക്കാനാണ് ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന്റെ തീരുമാനം.