കൊച്ചി നെട്ടൂരില്‍ കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതികൾ ഉപയോഗിച്ച ആയുധവും വാഹനവും കണ്ടെത്തി. സ്കൂട്ടറിനുള്ളിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമടക്കം ഒരു ബാഗ് നിറയെ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ കൈക്ക് വെട്ടേറ്റ് രക്തംവാർന്ന് മരിച്ചത്.
ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട കേസിൽ 14 പ്രതികളെയും സാഹസികമായാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ രാവിലെ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. കൊലയ്ക്കുശേഷം എങ്ങോട്ടാണ് രക്ഷപെട്ടതെന്നും ആയുധം എവിടെയാണ് ഉപേക്ഷിച്ചത് എന്നും പോലീസിനോട് പ്രതികൾ വെളിപ്പെടുത്തി. തുടരുന്നായിരുന്നു മുഖ്യപ്രതികളായ നിധിൻ ആർ നായർ, ജൈസൺ സെബാസ്റ്റ്യൻ എന്നിവരെ തെളിവ്ടുപ്പിനായി കളമശേരിയിലേക്ക് കൊണ്ടുപോയത്. നിധിനായിരുന്നു ഫഹദിനെ കൈത്തണ്ടയിൽ വെട്ടിയത്. ജെയസൺ അടുത്തുണ്ടായിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാൽ വലിയൊരു സംഘം പൊലീസ് പ്രതികൾക്കൊപ്പം ഉണ്ടായിരുന്നു.
നിധിനും ജയ്സനും ഒളിച്ചു കഴിഞ്ഞ ഫ്ലാറ്റിൽ ആയിരുന്നു ആദ്യം എത്തിയത്. ജെയസൺ ഉപയോഗിച്ച വസ്ത്രം ഇവിടെ നിന്ന് കണ്ടെടുത്തു. കൊലയ്ക്കു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതികൾ കളമശ്ശേരി എച്ച്.എം.ടി കോളനിക്ക് സമീപം ഇടറോഡിൽ സ്കൂട്ടർ ഉപേക്ഷിച്ചിരുന്നു. ഇതും കണ്ടെത്തി.
സ്കൂട്ടറിന്റെ സീറ്റിനടയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുത്താനുപയോഗിച്ച കത്തി. കൈപ്പിടിയിലൊതുങ്ങുന്ന മടക്ക് കത്തിയാണിത്. എംഡിഎംഎ പാക്കറ്റും ചില്ലറ വിൽപ്പനയ്കായി കരുതിയ 770 ഗ്രാം കഞ്ചാവും കണ്ടെത്തി. മൊബൈൽ ടാബും സ്കൂട്ടറിൽ ഉണ്ടായിരുന്നു.
കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവതിയെ ജൂലൈ 24ന് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ ജാമ്യത്തിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് കഞ്ചാവ് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് ഫഹദ് ഹുസൈനേയും കൂട്ടരെയും എതിര്‍ സംഘം വിളിച്ചുവരുത്തിയത്. യുവതി അക്രമത്തിന് പ്രേരിപ്പിച്ചോ എന്നും ഗൂഢാലോചന നടത്തിയൊ എന്നും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.