കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാവുമെന്നാണ് സൂചന. കൊല നടന്ന സ്ഥലത്തു നിന്ന് പ്രതികളിൽ ഒരാളുടേതെന്ന് സംശയിക്കുന്ന വാച്ച് കണ്ടെത്തി.
കേസിൽ മൂന്ന് ബിജെപി പ്രവർത്തകർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മറ്റ് അഞ്ചു പേരെ കൂടിയാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട പങ്കെടുത്ത മുഴുവൻ പേരും ഇതിൽ പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും ചൂണ്ട, കണ്ണവം ഭാഗത്തുള്ളവരാണ്. സലാഹുദ്ദീന്റെ കാറ് പിന്തുടർന്ന് വന്ന ബൈക്ക് ഓടിച്ചയാളെയും വ്യക്തമായിട്ടുണ്ട്. അതേ സമയം കൊലപാതകം ആർഎസ്എസ് - ബിജെപി ജില്ല നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
എബിവിപി പ്രവർത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിൽ സുഹൃത്തുക്കൾക്കുള്ള പ്രതികാരമാണ് സഹാലുദ്ദീന്റെ കൊല എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതികൾ എല്ലാവരും ശ്യാമപ്രസാദുമായി അടുപ്പമുളളവരുമാണ്. രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ സലാഹുദ്ദീന്റെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന സൂചനയുമായി സഹോദരൻ നിസാമുദ്ദിൻ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടു.