ഇടക്കാലത്തിനു ശേഷം ചെന്നൈയിൽ വീണ്ടും ഗുണ്ട സംഘങ്ങളുടെ കൊലവിളി. ചെന്നൈ പുളിയന്തോപ്പിൽ യുവാവിനെ കുട്ടികൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു. സംഭവത്തിൽ പൊലീസ് നഗരത്തിൽ ആകെ തിരച്ചിൽ തുടങ്ങി. നടുക്കുന്ന കൊലയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ഉത്തരേന്ത്യൻ സംസ്ഥനങ്ങളിലെ ഇടവഴി അല്ല. രാജ്യത്തെ നാലാമത്തെ മെട്രോ സിറ്റി ആയ ചെന്നൈയിൽ നിന്നാണ് ഈ നടുക്കുന്ന കാഴ്ചകൾ. നഗരത്തിലെ പുളിയന്തോപ്പിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് കൊലക്കേസ് പ്രതിയായ യുവാവിനെ ആറംഗ സംഘം വെട്ടിക്കൊന്നത്. പ്രദേശത്തെ ഗുണ്ട ആയ രമേശ് ബാബുവെന്ന നായി രമേശ് സ്വന്തം സഹോദരിയെ സന്ദര്ശിച്ചത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി പുളിയന്തോപ്പ് ഗുരു സ്വാമി നഗർ സ്ട്രീറ്റിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം പിറകിൽ നിന്നും ആക്രമിച്ചത്.
സമീപത്തു കളിക്കുകയായിരുന്ന കൊലപാതകം കണ്ടു കുട്ടികൾ പേടിച്ചു നിലവിളിച്ചു. ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ രക്ഷപെട്ടു. ഭരതൻ സ്ട്രീറ്റിൽ കാക്ക ശരത്, മുരളി, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൊലയെന്നാണ് രമേശിന്റെ സഹോദരിയുടെ പരാതിയിൽ പറയുന്നത്. സംഭവ സ്ഥലത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇതിന്റെ റജിസ്‌ട്രേഷൻ ശരത്തിന്റെ അമ്മാവൻ ആറുമുഖം എന്നയാളുടെ പേരിൽ ആണ്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ട്. നാലുവർഷം മുൻപ് പുഴൽ സ്വദേശി സജീവരാജ് എന്ന ഗുണ്ട നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് രമേശ്. ശിവരാജന്റെ സംഘത്തിൽ പെട്ടവരുടെ ഭീഷണി കാരണമാണ് ഇയാൾ പുഴലിൽ നിന്നും പുളിയൻന്തോപ്പിലേക്കു താമസം മാറ്റിയതെന്നും അക്രമികൾക്കായി തിരച്ചിൽ തുടങ്ങിയതായും ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.
ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും പോലീസിന്റെ കർശന നിലപാട് മൂലം കുറഞ്ഞിരുന്നു. പോലീസിന്റെ ശ്രദ്ധ കോവിഡ്, ലോക്ക് ഡൗൺ നിയന്ത്രങ്ങളിലേക്കു മാറിയ സാഹചര്യത്തിൽ വീണ്ടും അക്രമികൾ അഴിഞ്ഞാടാൻ തുടങ്ങിയതെന്നാണ് വിമർശനം.