ഓട്ടോ യാത്രക്കാരിയായ വയോധിക പീഡനത്തിനിരയായ സംഭവം അന്വേഷണം ഊർജിതം

ladyabuse-03
SHARE

കോഴിക്കോട് മുക്കത്ത് ഓട്ടോ യാത്രക്കാരിയായ വയോധിക പീഡനത്തിനിരയായ കേസ് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വയോധികയെ ആക്രമിച്ച് റോഡരികില്‍ ഉപേക്ഷിച്ച ശേഷം സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. മൂന്നിടത്തെ സി.സി.ടി.വിയില്‍ ഓട്ടോറിക്ഷയുെട ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

മുക്കം മുത്തേരിയിലാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഓമശ്ശേരിയിലെ ജോലി സ്ഥലത്തേക്ക് പോകാനായി ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും ചെടിയുടെ വള്ളിയും ഉപയോഗിച്ച് കൈയ്യും കാലും കെട്ടിയ ശേഷം ഉപദ്രവിച്ചുവെന്നാണ് പറയുന്നത്. വയോധികയുടെ ഒരുപവന്‍ മാലയും കമ്മലും പണമടങ്ങിയ പഴ്സും അപഹരിച്ചിട്ടുണ്ട്. നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വടകര റൂറല്‍ എസ്.പി അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. 

താമരശ്ശേരി ഡി.വൈ.എസ്.പി, മുക്കം, ബാലുശ്ശേരി സി.ഐമാരും സംഘത്തിലുണ്ട്. ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടതായി കരുതുന്ന ഇടങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. മൂന്നിടങ്ങളില്‍ ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ല. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള വയോധികയുടെ ആരോഗ്യനില തൃപ്തികരമാണ്. തലയ്ക്കുള്ളിലെ രക്തസ്രാവം നിയന്ത്രണവിധേയമാണ്. വടകര റൂറല്‍ എസ്.പി വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിന് പിന്നില്‍ ഒന്നിലധികമാളുകളുണ്ടോ എന്നതും പരിശോധിക്കും. ചില സൂചനകള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണമേധാവി അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...