യുവതികൾക്ക് ദിവസം 5 ലക്ഷം വീതം; 250 ലീറ്റർ മദ്യമെത്തിച്ചു; രാഷ്ട്രീയ ഒത്താശ

idukki-belly-dance-3
SHARE

കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലിഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ്  കേസെടുത്തു. ബെല്ലിഡാൻസിനെത്തിയ യുവതികൾക്ക് ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതായി വിവരം. ഇടുക്കി രാജാപ്പാറയിൽ നടന്ന  പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്ത പാർട്ടിയിൽ ഇരുനൂറ്റമ്പത് ലിറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.

കോവിഡ് ഭീതിയിൽ നാട് കഷ്ട്ടപ്പെടുമ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച ഈ പരിപാടികൾ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം  സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും  രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു.

കോവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം  ആളുകൾ പങ്കെടുത്തു.   രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം  പരിപാടിക്കെത്തി. ബെല്ലിഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദ്രാബാദിൽ നിന്നുമാണ് ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ എഗ്രിമെൻ്റിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണ് വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്ക് ശേഷം ഇവർ കേരളം വിട്ടിട്ടില്ലന്നാണ് വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ എഗ്രിമെൻ്റ് വെച്ചതായും വിവരവുണ്ട്.ഇതിനെ കുറിച്ചും പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ  വ്യാപാരിക്കെതിരെ കേസെടുത്തത്.   സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബാക്കിയുള്ളവർക്കെതിരെയും  കേസെടുക്കാനാണ്  തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ്  കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസുദ്ദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലിറ്റർ മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സി സി ടി വി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. ഇതേ സമയം സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവികൾ എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...