അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച 2 മാസം പ്രായമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായതായി ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയുടെ ഭാഗമായി തലയില്‍ ഇട്ടിരുന്ന തുന്നല്‍ നീക്കം ചെയ്തു. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും നിര്‍ത്തി. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
കണ്ണൂര്‍ ചാത്തനാട്ട് സ്വദേശിയായ ഷൈജു തോമസാണ് ജൂണ്‍ 18ന് പുലര്‍ച്ചെയാണ് അമ്പത്തിയെട്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ സ്ഥിതി മോശമായതോടെയാണ് കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചത്.