ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനേയും സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. ഇരുവരെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. അതേ സമയം സൂരജിന്റെ അമ്മയേയും സഹോദരിയേയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും
പാമ്പിനെ കൈവശം വെയ്ക്കുക, പണം വാങ്ങി കൈമാറുക, തല്ലി കൊല്ലുക തുടങ്ങിയവയാണ് സൂരജിനും സുരേഷിനുമെതിരെ വനംവകുപ്പ് ചുമത്തിയിട്ടുള്ള കുറ്റം. ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണിത്. പ്രതികളെ ഒരാഴ്ച്ചയാണ് കോടതി വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും സൂരജിന്റെ അടൂരിലെ വീട്ടിലും, ഉത്രയുെട അഞ്ചലിലെ വീട്ടിലും പാമ്പിനെ കൈമാറിയ സ്ഥലത്തുമെത്തിച്ച് തെളിവെടുക്കും.
പ്രതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഒരുക്കയിട്ടുണ്ട്. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുെട അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന്‍ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തേക്കും